കണ്ണൂർ : ഓണത്തിന് നാട്ടിലെത്തിയ മകനെ വരവേറ്റത് അച്ഛൻ്റേയും അമ്മയുടെയും മരണവാർത്ത. ബഹ്റൈനിൽ നിൽ നിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. കണ്ണൂർ അലവിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് ഷിബിൻ.
വ്യാഴാഴ്ച വൈകിട്ടാണ് ദമ്പതിമാരെ കണ്ണൂർ അലവിലെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ
വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രതികരണമില്ലാത്തതുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടത്.
വളപട്ടണം പോലീസിൻ്റെ പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പോലീസ് പറഞ്ഞു.
ഓസ്ട്രേലിയയിലുള്ള മൂത്തമകൻ പ്രിബിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിയ ശേഷമാണ് സംസ്ക്കാരം. വീട്ടിൽ പോലീസ് പരിശോധന വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വളപട്ടണം എസ്എച്ച്ഒ പി.വിജേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.