ചെറുതോണി : മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 1063 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഡാമിന്റെ ആർ വൺ ടു ആർ ത്രീ എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. എട്ടുമണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് അറയിച്ചിരുന്നെങ്കിലും ഒമ്പതുമണിയോടെയാണ് തുറന്നത്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ റൂൾ കർവ് പിന്നിട്ടിരുന്നു. രാവിലെ എട്ടു മണിക്കത്തെ കണക്കുകൾ പ്രകാരം ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ചതോടെ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നതോടെയാണ് ശനിയാഴ്ച 13 ഷട്ടറുകൾ തുറക്കാനുള്ള തമിഴ്നാട് തീരുമാനം വന്നത്.
വെള്ളിയാഴ്ച രാത്രി ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഉണ്ടായ അതിശക്ത മഴയിൽ മുണ്ടിയെരുമ, തൂക്കുപാലം ഭാഗങ്ങളിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും ഒലിച്ചുപോയി.
കുമളിയിൽ തോട് കരകവിഞ്ഞ് വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് കെട്ടി സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി. പ്രദേശത്ത് നിന്നും 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പല വീടുകളിലും രണ്ട് അടിയോളം വെള്ളം കയറി. കുമളി ടൗണിലെ വിവിധ കടകളിൽ വെള്ളം കയറി. കുമളി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം എന്നിവടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പിണ്ണാക്കനാട് എന്നിവടങ്ങളിലും മഴ ശക്തയായി തുടരുകയാണ്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളം കയറി. ഇടുക്കി കോട്ടയം ജില്ലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ശനിയാഴ്ച രാവിലെയോടെ പലയിടത്തും വെള്ളം ഇറങ്ങിയെങ്കിലും ജില്ലയിൽ മഴ തുടരുന്നുണ്ട്. ഇടുക്കി ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്