തൃശൂർ : വ്യാജരേഖ ചമച്ചെന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവും മുൻ തൃശൂർ എംപിയുമായിരുന്ന ടി എൻ പ്രതാപൻ. വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട്ചേർത്തതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പ്രതാപൻ പരാതി നൽകിയത്. തൃശ്ശൂർ എസിപി പരാതി അന്വേഷിക്കും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദ്ദേശം തേടാനാണ് പൊലീസ് നീക്കം. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ട്. ഇരട്ട വോട്ട് എന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റവുമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപിയെന്ന് പ്രതാപൻ വിമർശിച്ചു. ഗൂഢാലോചനയിൽ സംഘപരിവാറിന്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു.
ഇരട്ട വോട്ടുകളടക്കം നടത്തിയ ക്രമക്കേടുകൾക്കെതിരെ കോടതിയിലും ഇലക്ഷൻ കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണർക്ക് ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചാണ് പരാതി നൽകിയത്. വരണാധികാരിയായ കലക്ടറുടെ കയ്യിൽ പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചതായി ടി എൻ പ്രതാപൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ നേതൃത്വത്തിൽ ആപ്പുകൾ ഉപയോഗിച്ച് ഡാറ്റ പരിശോധന ആരംഭിച്ചു. ഡാറ്റ പരിശോധനയുടെ ഭാഗമായി കൂടിയാണ് ക്രിമിനൽ കേസിലേക്ക് കടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡേറ്റ പരിശോധനയുടെ വിവരങ്ങൾ പുറത്തുവിടുമെന്നും ടിഎൻ പ്രതാപൻ വ്യക്തമാക്കി.
