വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിമാന സർവ്വീസുകൾ നിരന്തരമായി താളംതെറ്റിത്തുടങ്ങി. 1,200ൽ അധികം വിമാന സർവ്വീസുകളാണ് വെള്ളിയാഴ്ച മാത്രം നിർത്തലാക്കിയത്. എയർട്രാഫിക് കൺട്രോളർമാർ കൂട്ടത്തോടെ അവധിയെടുത്തതാണ് സർവ്വീസുകൾ താറുമാറാകാൻ കാരണമായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെ എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു.
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കാൻ വിമാനക്കമ്പനികളും നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. അറ്റ്ലാന്റ, ഡെൻവർ, ന്യൂവാർക്ക്, ചിക്കാഗോ, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയാണ് ഇത് പ്രതിസന്ധിയിലാക്കി.
വെള്ളിയാഴ്ച മാത്രം അമേരിക്കൻ എയർലൈൻസ് ഏകദേശം 220 വിമാന സർവ്വീസുകൾ റദ്ദാക്കി. ഡെൽറ്റ 170 സർവ്വീസുകളും, സൗത്ത് വെസ്റ്റിൽ 100 സർവ്വീസുകളും റദ്ദാക്കി. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയറും ആയിരക്കണക്കിന് വിമാന സർവ്വീസുകൾ വൈകിയതായി റിപ്പോർട്ട് ചെയ്തു, ബോസ്റ്റൺ, ചിക്കാഗോ ഒ’ഹെയർ, അറ്റ്ലാന്റ, റീഗൻ നാഷണൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഒരു മണിക്കൂറിലേറെ വൈകിയാണ് സർവ്വീസ് നടത്തിയത്.
അതേസമയം, വ്യോമയാന മേഖലയിലെ ഈ പ്രതിസന്ധി വിമാന ടിക്കറ്റ് നിരക്കുകളെയും ബാധിച്ചു. നിരക്കുകൾ കുത്തനെ വർദ്ധിച്ചു. 4% ശതമാനത്തിൽ നിന്ന് തുടങ്ങിയ നിരക്കുകൾ അടുത്ത ആഴ്ചയോടെ 10% ത്തിലേക്ക് ഉയരാനും സാദ്ധ്യതയുണ്ട്. അന്താരാഷ്ട്ര വിമാന സർവ്വീസുകളെ പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഭരണ സ്‌തംഭനം 6-ാ മത്തെ ആഴ്ചയിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ പ്രശ്ന പരിഹാരത്തിന് ഡമോക്രാറ്റുകൾ അവതരിപ്പിച്ച നിർദ്ദേശം റിപ്പബ്ലിക്കൻ നേതൃത്വം തള്ളിയതായും വാർത്തയുണ്ട്.
