വാഷിങ്ടൺ : അമേരിക്ക ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പുറത്തുപോയി. കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ കടുത്ത നീക്കം. 2025-ൽ അധികാരമേറ്റ ആദ്യ ദിവസം തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.
ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണം പൂർണ്ണമായും അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. സംഘടനയിൽ നിരീക്ഷകനായി തുടരാനോ ഭാവിയിൽ വീണ്ടും അംഗമാകാനോ പദ്ധതിയില്ലെന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പകരം, രോഗനിരീക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി മറ്റ് രാജ്യങ്ങളുമായി നേരിട്ട് സഹകരിക്കാനാണ് അമേരിക്കയുടെ നീക്കം.
നിയമപ്രകാരം, ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതിന് ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശ്ശികയുള്ള ഏകദേശം 260 ദശലക്ഷം ഡോളർ (ഏകദേശം 2100 കോടി രൂപ) അടയ്ക്കുകയും വേണം. എന്നാൽ, ഈ തുക അടയ്ക്കേണ്ടതില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിലപാട്. സംഘടനയുടെ പരാജയം മൂലം അമേരിക്കയ്ക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി ട്രംപ് ഭരണകൂടം ആരോപിച്ചു. ജനീവയിലെ ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന അമേരിക്കൻ പതാക വ്യാഴാഴ്ച നീക്കം ചെയ്തു.
അമേരിക്കയുടെ ഈ പിന്മാറ്റം ലോകാരോഗ്യ സംഘടനയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേയ്ക്കും. ഇപ്പോഴെ സാമ്പത്തിക പ്രതിസന്ധിയിലായ സംഘടനയുടെ മൊത്തം ഫണ്ടിന്റെ 18 ശതമാനവും നൽകിയിരുന്നത് വാഷിംഗ്ടണായിരുന്നു. ഫണ്ട് കുറഞ്ഞതോടെ മാനേജ്‌മെന്റ് ടീമിനെ പകുതിയായി കുറയ്ക്കാനും ഈ വർഷം പകുതിയോടെ ജീവനക്കാരുടെ എണ്ണത്തിൽ നാലിലൊന്ന് കുറവ് വരുത്താനും സംഘടന നിർബന്ധിതരായി. ഈ സാമ്പത്തിക ആഘാതം ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ പരിപാടികളെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയുടെ ഈ തീരുമാനം ആഗോള ആരോഗ്യ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോർജ്‌ടൗൺ സർവ്വകലാശാലയിലെ ലോറൻസ് ഗോസ്റ്റിൻ ഈ നീക്കത്തെ അമേരിക്കൻ നിയമത്തിന്റെ ലംഘനമെന്ന് വിശേഷിപ്പിച്ചു. ദാവോസിൽ വെച്ച് റോയിട്ടേഴ്സിനോട് സംസാരിച്ച ബിൽ ഗേറ്റ്സ്, അമേരിക്ക ഉടൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞു. എങ്കിലും, ലോകത്തിന് ഈ സംഘടനയുടെ ആവശ്യമുണ്ടെന്നും അമേരിക്ക വീണ്ടും ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
