ചെന്നൈ: തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചു. മരണപ്പെട്ടവരിൽ ആറ് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടുന്നു. നിരവധി പേർ ബോധരഹിതരായി വീണു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 60 – ഓളം പേരെ പരുക്കുകളോടെ ആശുപത്രിയികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്ന് പറയുന്നു.

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണാതീതമായ ആൾത്തിരക്കിലാണ് ദുരന്തമുണ്ടായത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച് അണികളോട് ശാന്തരാകാനും അടിയന്തരമായി ആംബുലൻസുകൾക്ക് വഴിയൊരുക്കാനും ആഹ്വാനം ചെയ്തു. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയും ജില്ലാ കളക്ടറും ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കരൂര്‍ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. കരൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് എം.കെ. സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ദുരിതബാധിതർക്ക് ഉടൻ വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്തിൽ ബാലാജി, ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ, ജില്ലാ കളക്ടർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചതായും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

തിരുച്ചിറപ്പള്ളിയിൽ നിന്ന് സഹായം എത്തിക്കാൻ മന്ത്രി അൻബിൽ മഹേഷിനും നിർദ്ദേശം നൽകി. മെഡിക്കൽ സംഘങ്ങളുമായും പോലീസുമായും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തളർന്നു വീണവരെ സഹായിക്കുന്നതിനായി വെള്ളക്കുപ്പികൾ വിതരണം ചെയ്തു, മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിച്ചു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ സംസ്ഥാനവ്യാപക പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ ഈ റാലി.