കൊല്ലം : ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ യുഡിഎഫിൽ ആർഎസ്പി മത്സരിക്കുന്ന ഇരവിപുരം സീറ്റിൽ വിഷ്ണുമോഹനെ മത്സരിപ്പിക്കാൻ ധാരണ. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ തീരുമാനം. എന്നാൽ പ്രേമചന്ദ്രൻ്റെ മകനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കടുത്ത എതിർപ്പുമായി ഷിബു ബേബി ജോൺ രംഗത്തെത്തിയത് പാർട്ടിക്ക് തലവേദനയായി.
ഇതോടെ അനിശ്ചിതത്വത്തിലായ ഇരവിപുരം മണ്ഡലത്തെ ചൊല്ലി നേതാക്കൾ ചേരിതിരിഞ്ഞത് വലിയ വാക്പോരിലേക്കാണ് പോയത്. തുടർന്ന് ഷിബു ബേബിജോണിനും എൻ.കെ. പ്രേമചന്ദ്രനും സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. നേതാക്കൾ തമ്മിലുള്ള തർക്കം പാർട്ടി സ്ഥാനാർത്ഥികളുടെ പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നാണ് വിമർശനം ഉയർന്നത്.
സ്വന്തം കുടുംബത്തിന് വേണ്ടി എൻ.കെ. പ്രേമചന്ദ്രൻ നിലകൊള്ളുന്നുവെന്ന വിമർശനം എതിർഭാഗം ഉന്നയിച്ചു. ഇതോടെ ഇരുകൂട്ടർക്കും സമ്മതനായ വിഷ്ണുവിനെ പരിഗണിക്കാമെന്ന് യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ആർവൈഎഫിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു.
•
