കൊച്ചി : കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം. വിനുവിന് ഹൈക്കോടതി വിധി തിരിച്ചടിയായി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് വിഎം. വിനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎം. വിനുവിന് മത്സരിക്കാനാകില്ല.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താനൊരു സെലിബ്രറ്റിയാണെന്ന വാദം മുന്നോട്ടു വെച്ച വിനുവിനോട് സെലിബ്രറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണെന്നും സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി പറഞ്ഞു. സെലിബ്രറ്റികള്‍ നാട്ടിലെ കാര്യങ്ങളൊന്നും അറിയാറില്ലേയെന്നും പത്രം വായിക്കാറില്ലേയെന്നും കോടതി ചോദിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വൈഷ്ണ സുരേഷിന്റെ കേസ് വ്യത്യസ്തമാണ്. കരട് വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. എന്നാല്‍, ഈ കേസില്‍ അങ്ങനെ പറയാന്‍ പറ്റില്ല. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നു. അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
താന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാണെന്നും താന്‍ ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാര്‍ട്ടി പേര് വെട്ടിയതാണെന്നുമായിരുന്നു കോടതിയിൽ വിഎം.വിനുവിൻ്റെ മറ്റൊരു വാദം. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്ന് നോക്കാതെയാണോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടെയെന്നും കോടതി ആരാഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫ് തങ്ങളുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരുന്നു
കല്ലായി ഡിവിഷനില്‍ വിഎം. വിനുവിനെ പ്രഖ്യാപിച്ചത്. എന്നാല്‍, സ്ഥാനാർത്ഥിക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്. 2020-ലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരുണ്ടായിരുന്നില്ല. അതേസമയം, 2020-ലെ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പ് ഡിവിഷനില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു വിനു പറഞ്ഞത്. എന്നാല്‍, രേഖകള്‍ വെച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നു.
