പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകി എന്നായിരുന്നു ആരോപണം.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്ന് വന്നത്. ഇതിനോട് ബന്ധപ്പെട്ട്, ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയും ചെയ്തിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയ ദൃശ്യമായിരുന്നു കോൺഗ്രസ് പുറത്തുവിട്ടത്.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. പലയിടത്തും ബിജെപി വ്യാപകമായി പണം വിതരണം ചെയ്തെന്നാണ് കോണ്‍ഗ്രസിൻ്റെയും സിപിഎമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തില്‍ പണമാണെങ്കില്‍ പിരായിരിയില്‍ വോട്ടർമാർക്ക് സാരി നല്‍കി ബിജെപി വോട്ടുപിടിച്ചെന്നാണ് ആരോപണം.
