ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പുതുക്കിയ സർചാർജ് നിലവിൽ വരുന്നത്. പുതിയ ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ഈ വർദ്ധനവ്. നിലവിൽ ടിക്കറ്റ് എടുത്തവർ യാത്ര മാറ്റുകയോ റീ-ബുക്കിംഗ് നടത്തുകയോ ചെയ്താൽ അധിക തുക നൽകേണ്ടി വരും.
മാർച്ച് 12 മുതൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ ആഭ്യന്തര സർവ്വീസുകൾക്കും സാർക്ക് രാജ്യങ്ങളിലേക്കുമുള്ള യാത്രയ്ക്ക് 399 രൂപ അധികം നൽകണം. അന്തർദേശീയ സർവ്വീസുകളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് 10 ഡോളറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 20 ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 30 ഡോളറും വീതം സർചാർജ് വർദ്ധിക്കും. ഇതോടെ ഈ മേഖലകളിലെ ആകെ സർചാർജ് യഥാക്രമം 60 ഡോളറും 90 ഡോളറുമായി ഉയരും.
മാർച്ച് 18 മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് 25 ഡോളർ വർദ്ധനവോടെ ആകെ സർചാർജ് 125 ഡോളറാകും. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് 50 ഡോളർ വീതമാണ് വർദ്ധിക്കുക. ഇവിടങ്ങളിൽ ആകെ നൽകേണ്ടി വരുന്ന സർചാർജ് 200 ഡോളറായിരിക്കും. മൂന്നാം ഘട്ടത്തിൽ ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നിരക്ക് വർദ്ധനവ് പിന്നീട് പ്രഖ്യാപിക്കും
ഇന്ധനവില ബാരലിന് 90 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യൻ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് മുന്നറിയിപ്പ് നൽകി. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചേക്കും.
