ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ പ്രതിസന്ധി ആഗോള ഗ്യാസ് വിതരണത്തിലുണ്ടാക്കിയ തടസ്സം ഇന്ത്യയിലും അലയടിയ്ക്കുകയാണ്. ഗ്യാസ് സിലിണ്ടറുകളിലുണ്ടായ രൂക്ഷമായ ക്ഷാമം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പൊതു കാന്റീനുകൾ, കാറ്ററിംഗ് എന്നിവയുടെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിച്ചു. ചില സ്ഥാപനങ്ങൾ ഇതര ഇന്ധനങ്ങളിലേക്ക് മാറാനും മറ്റു പലതും താൽക്കാലികമായി അടച്ചുപൂട്ടാനും നിർബന്ധിതരായിരിയ്ക്കുകയാണ്. വിൽപ്പനക്കാർ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യാൻ വിസമ്മതിയ്ക്കുന്നത് പല ബിസിനസുകളുടെയും സ്തംഭനാവസ്ഥയിലേക്ക് തള്ളിനീക്കുകയാണ്.
നഗരപ്രദേശങ്ങളിലെ റസ്റ്റോറന്റുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പല സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവർത്തനം തുടരുന്നതിനായി നിരവധി ഭക്ഷണശാലകൾ മെനുകൾ വെട്ടിക്കുറയ്ക്കുകയോ, ചില വിഭവങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ, ഇതര പാചക രീതികളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്.
പ്രധാന നഗരങ്ങളിലെ റസ്റ്റാറൻ്റുകളെല്ലാം ഉയർന്ന ഗ്യാസ് ഉപഭോഗം ആവശ്യമുള്ള വിഭവങ്ങൾ ഇതിനകം തന്നെ നിർത്തലാക്കി. ഡൽഹിയിലെ പ്രശസ്തമായ വസന്ത് ഭുവൻ ഭക്ഷണശാലയിൽ, ദോശയും പാവ് ഭാജിയും വിളമ്പുന്ന ലൈവ് കൗണ്ടറുകൾ ഇൻഡക്ഷൻ, കൽക്കരി അധിഷ്ഠിത പാചകത്തിലേക്ക് അടുക്കളകൾ മാറാനായി താൽക്കാലികമായി അടച്ചു. ഗ്യാസ് വിതരണത്തിൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ പ്രവർത്തനം പൂർണ്ണമായും നിർത്തേണ്ടിവരുമെന്ന് റെസ്റ്റോറന്റ് ഉടമകൾ പറയുന്നു.
ചെന്നൈയിലും ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചതോടെ സ്ഥിതി ഗുരുതരമായി മാറിയെന്ന് ഗ്യാസ് വിതരണ കമ്പനികളുടെ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 28 നകം മാത്രമെ അടുത്ത ബാച്ച് സിലിണ്ടറുകൾ ലഭ്യമാകൂ എന്നതിനാൽ, ഹോട്ടലുകളും വ്യവസായങ്ങളും ഇതര ഇന്ധന സ്രോതസ്സുകൾ തേടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ അടച്ചുപൂട്ടലിന് കാരണമായി. എൽപിജി അഭാവം മൂലം താൽക്കാലികമായി അടച്ചുവെന്ന ബോർഡുകൾ ചെന്നൈയിലെ പല ഹോട്ടലുകൾക്കു മുന്നിലും പ്രദർശിപ്പിച്ചു തുടങ്ങി.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. റംസാൻ സീസണിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടതിനാൽ കേരളത്തിലെ മിക്ക നഗരങ്ങളിലും ഭക്ഷ്യ ബിസിനസുകളുടെയും റസ്റ്റാറൻ്റുകളെയും പ്രവർത്തനത്തെ വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. വിതരണം ഉടൻ സ്ഥിരത കൈവരിക്കുന്നില്ലെങ്കിൽ, രാജ്യത്തുടനീളമുള്ള കൂടുതൽ റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചെറുകിട ബിസിനസുകൾ എന്നിവ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്ന് വ്യവസായ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകുന്നു. പതിയെ ഇത് സംസ്ഥാനങ്ങളിൽ ഭക്ഷ്യപ്രതിസന്ധിയും സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പും അവഗണിജു കൂടാ.
