കൊച്ചി : ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ‘ആടുജീവിത’ത്തെ തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന മലയാള ചലച്ചിതതാരം ഉർവ്വശി. പൃഥ്വിരാജ് സുകുമാരന്‍ നായകനായി ബ്ലെസി സംവിധാനം നിർവ്വഹിച്ച ‘ആടുജീവിതം’ ജൂറി അവഗണിച്ചതിൽ ദേശീയ അവാർഡ് ജേതാവുകൂടിയായ നടി കടുത്ത പ്രതിഷേധമാണ് ‘ന്യൂസ് മിനിറ്റ് ‘അഭിമുഖത്തിൽ രേഖപ്പെടുത്തിയത്.
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരത്തിനാണ് ഉർവ്വശിയെ തെരഞ്ഞെടുത്തത്. എന്താണ് സഹനടിയായി കണക്കാക്കാനുള്ള മാനദണ്ഡമെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവ്വശി ആവശ്യപ്പെട്ടു. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തില്‍ പാര്‍വ്വതിയോടൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും മികച്ച സഹനടിക്കുള്ള അവാർഡിനാണ് ഉർവ്വശിയെ പരിഗണിച്ചത്.
” ഗൾഫ് മരുഭൂമിയിലെ ഒരു മനുഷ്യന്റെ ദുരിതപൂർണ്ണമായ അതിജീവനത്തെക്കുറിച്ചുള്ള സിനിമയാണിത്. അവർക്ക് എങ്ങനെയാണ് ‘ആടുജീവിതം’ അവഗണിക്കാൻ കഴിയുക? “നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ വേദനാജനകമായ കഷ്ടപ്പാടുകളും പ്രദർശിപ്പിക്കാൻ സമയവും പരിശ്രമവും നൽകി ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോയ ഒരു നടനുണ്ട്. അത് ‘എമ്പുരാൻ’ കാരണമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അവാർഡുകൾക്ക് രാഷ്ട്രീയം പാടില്ല.” ഉർവ്വശി പറഞ്ഞു.
2025 – ൽ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന സംരംഭമായ ‘എൽ2: എമ്പുരാൻ’ 2002- ലെ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് ചിത്രത്തിന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. അതിനുശേഷം, നിർമ്മാതാക്കൾ സ്വമേധയാ 2 മിനിറ്റിലധികം ദൈർഘ്യം വരുന്ന ദൃശ്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചിത്രത്തിലെ വില്ലൻ്റെ പേര് മാറ്റുകയും ചെയ്തു.
“എനിക്ക് സംസാരിക്കാൻ കഴിയും, കാരണം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കുന്നില്ല. ഞാൻ എന്റെ നികുതി അടയ്ക്കുന്നു, എനിക്ക് ഒരു ഭയവുമില്ല. ഞാൻ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല, എന്റെ പിറകെ കടന്നുവരുന്നവർക്കുകൂടി വേണ്ടിയാണ്.”- ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാത്തതിനാൽ തനിക്ക് ശബ്ദമുയർത്താൻ കഴിയുമെന്ന് ഉർവ്വശി പറഞ്ഞു.
“അവർ സഹനടന്മാർക്കുള്ള അവാർഡിനായി പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ, യഥാർത്ഥ സഹനടന്മാർക്ക് എന്ത് സംഭവിക്കും? അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനുള്ള പ്രചോദനം എവിടെയാണ്? ഒരു പ്രധാന വേഷമാണോ അതോ സഹനടനാണോ എന്ന് തീരുമാനിക്കാൻ അവർ അഭിനയം എങ്ങനെ അളന്നു? ഒരേ അവാർഡിന് രണ്ട് ജേതാക്കളെ തെരഞ്ഞെടുക്കുന്ന അവാർഡ് നയത്തോടും ഉർവശി നിരാശ പ്രകടിപ്പിച്ചു.
പൂക്കളം’ എന്ന ചിത്രത്തിൻ നായക വേഷം കൈകാര്യം ചെയ്തിട്ടും മികച്ച സഹനടനുള്ള അവാർഡിന് മാത്രമായി പരിഗണിച്ച മുതിർന്ന നടൻ വിജയരാഘവനെ കുറിച്ചും ഉർവ്വശി പറഞ്ഞു. “എന്തൊരു പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്! പതിറ്റാണ്ടുകളായി അദ്ദേഹം സിനിമയിൽ സജീവമാണ്. വീണ്ടും അത്തരമൊരു വേഷം അദ്ദേഹത്തിന് ലഭിക്കുമോ? ജൂറിയിൽ നിന്ന് ഞാൻ മറുപടി തേടുന്നു. പരിമിതികൾ ഉണ്ടെങ്കിലും, റീടോട്ടലിംഗ്, റീ-മൂല്യനിർണ്ണയം എന്നിവയ്ക്കായി ആവശ്യപ്പെടുന്നു. ദേശീയ അവാർഡ് കമ്മിറ്റി അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആത്മവിശ്വാസം പ്രചോദിപ്പിക്കുന്ന ഒരു ജൂറിയെ ഞങ്ങൾക്ക് തരൂ, നീതി മാത്രം മൂലധനമാക്കുന്ന രീതിയിൽ സിസ്റ്റത്തിൽ മാറ്റം വരുത്തൂ.”
53-ാമത് ദേശീയ അവാര്‍ഡിൽ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി പരിഗണിക്കപ്പെട്ടപ്പോള്‍ സമാനമായ ഒരു സാഹചര്യത്തില്‍ പ്രതിഷേധിക്കുന്നതില്‍ നിന്ന് താന്‍ വിട്ടുനിന്നതിൻ്റെ കാരണവും ഉര്‍വശി പങ്കുവെച്ചു – “അപ്പോള്‍ ഞാന്‍ ശബ്ദമുയര്‍ത്തിയില്ല, കാരണം ‘പര്‍സാനിയ’ എന്ന ചിത്രത്തിലൂടെ സരിക മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. വ്യക്തിപരമായ ഒരു പോരാട്ടത്തിന് ശേഷം അവര്‍ മികച്ച തിരിച്ചുവരവ് നടത്തിയതാണെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് തോന്നി. എന്നാല്‍ ഇത്തവണ എനിക്ക് വേണ്ടി മാത്രമല്ല, എന്റെ ഇളയ സഹതാരങ്ങള്‍ക്കുവേണ്ടിയും ഞാന്‍ സംസാരിക്കേണ്ടതുണ്ട്.” ഉർവ്വശി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രതിഭകൾക്കുവേണ്ടി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യവും നടി ഊന്നിപ്പറഞ്ഞു, “ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ, ഈ അംഗീകാരങ്ങൾ നഷ്ടമാകുന്ന നിരവധി കഴിവുള്ള അഭിനേതാക്കൾ ദക്ഷിണേന്ത്യയിലുണ്ട്.” ദേശീയ അവാർഡുകൾ പ്രാദേശിക പക്ഷപാതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് കഴിവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കേണ്ടതിന്റെ ആവശ്യകതയും ഉർവ്വശി ചൂണ്ടിക്കാട്ടി.
അംഗീകാരത്തിലെ ഈ അസമത്വത്തിൻ്റെ പേരിൽ, വിവാദപരമായ സാഹചര്യങ്ങളിൽ 2018-ൽ അവാർഡുകൾ നിരസിക്കാൻ തീരുമാനിച്ച ഫഹദ് ഫാസിലിൻ്റേയും പാർവ്വതി തിരുവോത്തിൻ്റേയും നിലപാടുകളെ ഉർവ്വശി തുറന്ന മനസ്സോടെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. .
വിദ്യാഭ്യാസത്തിന്റെയും ആത്മവിശ്വാസത്തിൻ്റെയും ഫലമായുണ്ടായ സ്വത്വബോധത്തിൽ ഇത്തരം പ്രക്രിയകളെ ചോദ്യം ചെയ്യുന്നതിൻ്റെ മൂല്യം വിലപ്പെട്ടതാണെന്ന് ഉർവശി ഓർമ്മപ്പെടുത്തുന്നു. “ഇവിടെ കൂടുതൽ വിദ്യാഭ്യാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അതിനാൽ, ഞങ്ങൾ നീതിക്ക് നിരക്കാത് കണ്ടാൽ ചോദ്യം ചെയ്യും. പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും, കുഴപ്പമില്ല. ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടണ്ടേ?” – ഉർവ്വശി പ്രതികരിച്ചു.