ന്യൂഡൽഹി : സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണമെന്നും കേരളം സുപ്രീം കോടതിയിൽ. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ റഫറൻസിൽ വാദം നടക്കവെയാണ് കേരളം ഇക്കാര്യങ്ങൾ കോടതിയിൽ ബോധിപ്പിച്ചത്. രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം ഇന്ന് പൂർത്തിയായി.
ഗവർണർ എതിരാളിയല്ല ജനങ്ങളോട് ബാധ്യസ്ഥനെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും സർക്കാരുകളുമായി സഹകരിച്ചാവണം ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്നും കേരളം വ്യക്തമാക്കി. ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലനിർത്തണമെന്ന് ആവശ്യമാണ് കേരളം ഉന്നയിച്ചത്.
മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ആണ് കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പെടെയുള്ളവർ റഫറൻസിന്റെ ഭാഗമായുള്ള വാദത്തിനായി ഡൽഹിയിലെത്തിയിരുന്നു