ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനേഴാമത് ഉപരാഷ്ട്രപതിയെ സെപ്റ്റംബർ 9 ന് തെരഞ്ഞെടുക്കും. വോട്ടെടുപ്പും വോട്ടെണ്ണലും അതേ ദിവസം തന്നെ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്നാണ് ഉപരാഷ്ടപതി തെരഞ്ഞെടുപ്പ് ആസന്നമായി വന്നത്.
2025 ജൂലൈ 22 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ആഭ്യന്തര മന്ത്രാലയം ഒഴിവ് സ്ഥിരീകരിച്ചിരുന്നു. നിയമമനുസരിച്ച്, അത്തരമൊരു ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അധികാരമേറ്റെടുക്കുന്ന തീയതി മുതൽ അഞ്ച് വർഷമാണ് പൂർണ്ണ കാലാവധി. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അനുസരിച്ചായിരിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
2022 മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച 74 കാരനായ ജഗ്ദീപ് ധൻഖർ, രാജ്യസഭാ ചെയർമാനായി മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം അദ്ധ്യക്ഷത വഹിച്ച ശേഷമാണ് രാജിപ്രഖ്യാപനം നടത്തിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് തൻ്റെ രാജിയെന്നായിരുന്നു ധൻഖറിൻ്റെ ഭാഷ്യം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 66 അനുസരിച്ച്, ലോക്‌സഭ, രാജ്യസഭ എന്നീ ഇരുസഭകളിലെയും അംഗങ്ങൾ മാത്രമുള്ള ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഒറ്റ കൈമാറ്റ വോട്ട് സമ്പ്രദായം ഉപയോഗിച്ച് രഹസ്യ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് ചെയ്യുന്നത്.
