ഫോട്ടോ : ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സ്മൃതി കുടീരത്തില്‍ മന്ത്രി കെ രാജൻ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ – ചിത്രത്തിൽ സ്മൃതികുടീരത്തിനരികില്‍ അവര്‍ക്കിഷ്ടമുള്ള കളിപ്പാട്ടങ്ങളും മിഠായികളും അച്ഛനും അമ്മയും വെച്ചിരിക്കുന്നതും കാണാം. ഹൃദയഭൂമി എന്നാണ് ഇപ്പോള്‍ ഇവിടെ പേർ വിളിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പുന്നപ്പുഴയുടെ ഇരുകരകളിലുമായി പുഞ്ചിരിമുറ്റവും മുണ്ടക്കൈയും അട്ടാമലയും ആറാമലയും ഉൾപ്പെടുന്ന ചൂരൽമല, ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 പേരുടെ മരണം രേഖപ്പെടുത്തിയ ദുരന്തം. ഇത്രമേൽ നാം അനുഭവിച്ചതും വേദനിച്ചതുമായ മറ്റൊരു ദുരന്തവും സമീപഭൂതകാലത്ത് കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല.

ജൂലൈ 30ന് അതിഭീകരമായ ദുരന്തം ഉണ്ടായ ഘട്ടം മുതൽ ലോകം ശ്രദ്ധിക്കപ്പെടുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് ചൂരൽമലയും വയനാടും സാക്ഷ്യം വഹിച്ചത്. സർക്കാരെന്നാൽ കേവലം ഗവൺമെന്റ് മാത്രമല്ല, ഗവർമെന്റിനെ സഹായിക്കാൻ ഉയർന്നുവരുന്ന എല്ലാ മനുഷ്യരും ജനപ്രതിനിധികളും കൂടിയുള്ള ഇടപെടലാണ് സർക്കാരായി മാറുന്നത്. ജാതി മത രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒന്നിച്ചു ചേർന്ന ദുരന്തനിവാരണ പ്രക്രിയ ലോകത്തിനാകെ മാതൃകയായ അനുഭവമായി.
2024 ജൂലൈ 30ന് പുലർച്ചെയാണ് പുഞ്ചിരിമറ്റത്ത് 1700 അടിക്കു മുകളിൽ പൊട്ടിയ ഉരുൾ, പുന്നപ്പുഴയിലൂടെ മനുഷ്യജീവനുകളെയും അവിടെയുള്ള സകലതിനെയും തകർത്തുകൊണ്ട് ഒഴുകി പോയത്. യഥാർത്ഥത്തിൽ പിന്നെയും തുടർന്ന മഴ, അപ്പുറത്ത് ജീവനോടെ നിക്കുന്നവരെയും മണ്ണിൽപുതഞ്ഞ് ശ്വാസം നിലച്ചവരെയും തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ പോലും നഷ്ടപ്പെടുത്തി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം പൂർണമായും തകർന്നു. ഇരുവശങ്ങളിലേക്കും കടക്കാനാവാത്ത വിധം ജീവനുള്ളവരും മരിച്ചവരുമായ വലിയൊരു വിഭാഗം ആളുകൾ പുഞ്ചരിമുറ്റത്തും അട്ടാമലയിലും ആറാമലയിലും മുണ്ടക്കൈയിലും ഒറ്റപ്പെട്ട അനുഭവങ്ങളുടെ മുമ്പിൽ നിന്നാണ് ദുരന്ത നിവാരണ പ്രക്രിയ ആരംഭിക്കുന്നത്.
പുന്നപുഴയ്ക്കപ്പുറത്തുനിന്ന് ജീവനോടെ നമ്മളെ ബന്ധപ്പെടുന്ന ആളുകളെ പാലം മറികടന്ന് തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ആദ്യത്തേതും പ്രയാസകരവുമായ ദൗത്യം. വല്ലാതെ വൈകിയാൽ അവിടെ ഇരിക്കുന്നവർ ഒറ്റപ്പെടുകയും മാനസികമായി തകരുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് ആദ്യഘട്ടത്തിൽ പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും പൊതുജനങ്ങളുമെല്ലാം ചേർന്ന് ആദ്യശ്രമം ആരംഭിച്ചുവെങ്കിലും എളുപ്പമായിരുന്നില്ല. പിന്നീട് ജനങ്ങളുടെയും നിലവിലുള്ള സംവിധാനങ്ങളുടെയും നേതൃത്വത്തിൽ താല്ക്കാലിക പാലം കെട്ടി ജൂലൈ 30ന് വൈകുന്നേരം ഏഴര മണിക്കുള്ളിൽ 498 പേരെ ജീവനോടെ ആദ്യഘട്ടത്തിലും ബാക്കിയുള്ളവരെ പിന്നീടും തിരിച്ച് നഗരത്തിലേക്ക് കൊണ്ടുവരാനും കഴിഞ്ഞ രക്ഷാദൗത്യം അതിവേഗം മുന്നോട്ടുപോയി.
പൊലീസ്, ഫയർഫോഴ്സ്, എസ്പിജി, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, യൂത്ത് ഡിഫൻസ്, കടാവർ ഡോഗ്സ്… ഇതിനെല്ലാം പുറമെ, കേരളത്തിന്റെയും രാജ്യത്തിന്റെ മറ്റു വിവിധ മേഖലകളിൽ നിന്നുമായി ഏതുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും തയ്യാറായി വന്ന ഒരു സംഘം, ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആ മേഖലയിൽ നേതൃത്വം നൽകി. മുണ്ടക്കൈ, അട്ടാമല, ആറാമല, വില്ലേജ് റോഡ്, സ്കൂൾ ഏരിയ, പുഞ്ചിരിമറ്റം, ഡൗൺ സ്ട്രീറ്റ് തുടങ്ങി ആറ് സോണുകളായി തിരിച്ചാണ് ജനകീയമായ തിരിച്ചലുകൾക്ക് തുടക്കം കുറിച്ചത്. ചാലിയാറിന് 40 കിലോമീറ്റർ ദൂരത്ത് കോസ്റ്റ്ഗാർഡും നേവിയും ഫോറസ്റ്റും സാധാരണ ജനങ്ങളും ചേർന്ന് എട്ട് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പ്രത്യേകമായി തിരച്ചൽ നടത്തി.
സൺറൈസ് വാലിയോട് ചേർന്നുള്ള സൂചിപ്പാറയിലെ വനംവകുപ്പിന് പോലും എത്താൻ പറ്റാത്ത ഇടങ്ങളിൽ ഹെലികോപ്റ്ററിലൂടെ കടാവർ ഡോഗ്സിനെ ഇറക്കി ദിവസങ്ങളോളം തിരച്ചൽ തുടർന്നു. സാധാരണ പോലെ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സേനകളെ വച്ച് മാത്രമല്ല തിരച്ചൽ നടത്തിയത്. കാണാതായവരുടെയും മരിച്ചവരുടെയും ബന്ധക്കളെയടക്കം കൂട്ടിയാണ് അവർ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങളിൽ പരിശോധിക്കാനും അവരുടെ വീടിരുന്ന സ്ഥലങ്ങൾ കണ്ടെത്താനും കഴിയുന്ന വിധത്തിൽ ജനകീയമായ തിരച്ചൽ പ്രക്രിയയും നമ്മുടെ നാടിന് മാതൃകയായ ഒന്നായിരുന്നു.
ജൂലൈ 30ന് തന്നെ എല്ലാം നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ മനുഷ്യരെ, അതോടൊപ്പം കനത്ത മഴയിൽ ഭീതിയോടെ കഴിഞ്ഞ ചുറ്റുവട്ടത്തെ മുഴുവനാളുകളെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സജീകരിച്ച പ്രത്യേകം ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവർത്തനവും തുടങ്ങിയിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ, സമ്പാദ്യം മുഴവൻ ഇല്ലാതായ ധാരണം മനുഷ്യർ ചേർന്ന ദുഃഖത്തിന്റെ വലിയ കടൽ ആയിരുന്നു ആ ക്യാമ്പുകൾ. അവിടെയെല്ലാം ആവശ്യായ കൗൺസിലർമാരെയും എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് ദുരന്തബാധിതരുടെ താല്ക്കാലിക വാസം ഉറപ്പുവരുത്തിയത്.
തിരച്ചലിന്റെ ഭാഗമായി ചൂരൽമലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചാലിയാറിലൂടെ ഒഴുകി പോയിട്ടുള്ള മലപ്പുറം ജില്ലയിൽ നിന്നും കൊണ്ടുവരിക എന്നുള്ളത് സങ്കടകരമായ അനുഭവങ്ങളിലൊന്നായിരുന്നു. അവിടെ കണ്ടെത്തിയ മൃതശരീരങ്ങളിൽ മഹാഭൂരിപക്ഷവും തിരിച്ചറിയാൻ ആയില്ല എന്നും പലതും പൂർണരൂപത്തിലായിരുന്നില്ല എന്നതും ദുഃകരമായി. ശരീരത്തിന്റെ ഓരോ അവയവങ്ങളായി പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയതിന്റെ പ്രയാസവും നമുക്കുണ്ടായി.
മേപ്പാടി ഹയർസെക്കണ്ടറി സ്കൂളിന്റെ ഒരു ബ്ലോക്ക് തന്നെ ഒഴിവാക്കി അവിടെ നൂറുകണക്കിന് മൊബൈൽ ഫ്രീസർ ഉൾപ്പടെ എത്തിച്ച ഏറ്റവും വലിയ മോർച്ചറി സൗകര്യം ഒരുക്കി. തിരിച്ചറിയാനാവാത്ത മുഴുവൻ മൃതശരീരങ്ങളുടെയും അവയവങ്ങളുടെയും അവശിഷ്ടങ്ങളുടെയും സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനായി ശേഖരിച്ചു. പിന്നീട്, ഓരോ മൃതശരീര ഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കരുതി പ്രത്യേക പാഴ്സലുകളിൽ ഡിഎൻഎ ടെസ്റ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയാണ് ദുരുന്തനിവാരണ നിയമപ്രകാരം പുത്തുമലയിൽ സർക്കാർ ഏറ്റെടുത്ത ഒരേക്കറോളം വരുന്ന ഭൂമിയിൽ പ്രത്യേകം കുഴികൾ തയ്യാറാക്കിയാണ് പൊതുസംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കനത്ത മഴയിലായിരുന്നു ആദ്യ ദിവസത്തെ സംസ്കാര ചടങ്ങുകൾ. ചവിട്ടിയാൽ തെന്നിവീഴുന്ന ചെളിയുടെ നടുവിലും ആയിരക്കണക്കിന് യുവജനസംഘടനാ പ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ സ്വന്തമെന്ന പോലെ ഇടപെടാൻ തയ്യാറായി എന്നുള്ളതും കേരളം കണ്ട വലിയ മാതൃകകളിലൊന്നാണ്. എല്ലാവിധത്തിലുള്ള മനുഷ്യരാശിയും ഇതിനെല്ലാം സാക്ഷ്യം വഹിച്ചു.
മരണപ്പെട്ട മനുഷ്യരെ തിരിച്ചറിയാത്ത ഇടങ്ങളിൽ, പ്രത്യേകിച്ച കഷണങ്ങളായി പോയ മൃതശരീരങ്ങൾ കൈകൊണ്ടുപോലും തൊടാനറച്ച്, ജെസിബികൊണ്ട് വലിയ കുഴിയുണ്ടാക്കി, അതുകൊണ്ട് വാരി കുഴിച്ചിടുന്ന മരവിപ്പിക്കുന്ന കാഴ്ചകൾ കണ്ട ഇന്ത്യയിൽ, ഏറ്റവും മാതൃകാപരമായ ഒരു സംസ്കാര ചടങ്ങിനാണ് പുത്തുമല സാക്ഷ്യംവഹിച്ചത്. ഓരോ മൃതശരീരത്തിനും സമ്പൂർണമായിട്ടുള്ള സർവമത പ്രാർത്ഥന നടത്തിയും പൊലീസിന്റെ ആദരം നൽകിയും, സർക്കാരിന്റെയും പഞ്ചായത്തിന്റെയും അന്ത്യോപചാരത്തിനു ശേഷം, സ്വന്തം വീട്ടുകാരുടെ മതശരീരങ്ങൾ എന്ന പോലെ യുവജനസംഘടനാ പ്രവർത്തകർ അത് ഏറ്റുവാങ്ങി സർക്കാർ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഡിഎൻഎ ടെസ്റ്റിന്റെ നമ്പർ എഴുതി ലോക ശ്രദ്ധപിടിച്ചുപറ്റിയ ഒരു സംസ്കാര ചടങ്ങ് മരിച്ചവരോടുള്ള ഏറ്റവും വലിയ ആദരവിന്റെ സൂചകമായി.
എല്ലാം നഷ്ടപ്പെട്ട് ആശുപത്രികളിൽ കഴിയുന്ന മുഴുവൻ പേരുടെയും പൂർണമായ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യാമ്പുകളിൽ ഉള്ളവരെ അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് ഏറ്റവും പെട്ടെന്ന് താല്ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു പ്രധാനപ്പെട്ട മറ്റൊരു നടപടി. ബന്ധുവീടുകൾ, സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാരിന് കണ്ടെത്താനാവുന്ന വാടക വീടുകൾ, പഞ്ചായത്തും ജനപ്രതിനിധികളും നേരിട്ട് കണ്ട് സംഘടിപ്പിക്കുന്ന വാടക വീടുകൾ എന്നിവയാണ് പ്രധാനമായും പരിഗണിച്ചത്. ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്ക്കാലിക പുനരധിവാസം സംഘടിപ്പിക്കും എന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 24നകം അവസാനത്തെ ദുരുതാശ്വാസ ക്യാമ്പിലെയും ആളുകളെ പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി പുതിയൊരു മാനസികാവസ്ഥയിലേക്ക് കൊണ്ടുവരാനായി.
വാടക വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, അവരവരുടെ താല്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി 6000 രൂപ വീതം അന്നുമുതൽ മുടങ്ങാതെ ഈ ജൂലൈ മാസം വരെയും കൊടുക്കാനായി. എന്നാണോ സ്ഥായിയായ ഒരു പുനരധിവാസം ഉണ്ടാവുക, അതുവരെയും ഈ വാടക തുക, ഒരു തടസവും മടിയുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുക്കുന്ന നടപടി തുടരുകയാണ്. ക്യാമ്പുകളിൽ താമസിച്ചിരുന്ന മുഴുവൻ പേർക്കും എസ്ഡിആർഎഫും, സിഎംഡിആർഎഫും ഉപയോഗിച്ച് 10,000 രൂപയുടെ സഹായങ്ങൾ ആദ്യഘട്ടത്തിൽ നൽകി. അതോടൊപ്പം, എല്ലാവിധത്തിലും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ രണ്ടുപേർക്ക് 300 രൂപ വീതം നൽകി. രണ്ടായിരത്തിലേറെ ആളുകൾക്കാണ് ഈ നടപടിക്രമത്തിലൂടെ ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് തുടർച്ചയായി ഈ സഹായം ലഭ്യമാക്കിയത്. പൂർണമായും ആശുപത്രിക്കിടക്കയിൽ കഴിയുന്നവരുടെ സഹായികളായി ആശുപത്രിയിൽ കൂടെ നിന്നിരുന്നവർക്കും 300 രൂപ വീതം നൽകുന്ന സഹായ നടപടികളും സർക്കാർ ചെയ്തു.
ദുരന്തബാധിതരുടെ ആദ്യഘട്ട ചികിത്സ ഉറപ്പാക്കിയെന്നു മാത്രമല്ല, അവരുടെ തുടർ ചികിത്സയുടെ ചെലവും സർക്കാർ വഹിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും സ്മാർട്ട് കാർഡ് നൽകി. ഏതെങ്കിലും വിധത്തിലുള്ള തുടർ ചികിത്സ ആവശ്യമെങ്കിൽ ഏതാണോ അവർക്ക് നിശ്ചയിച്ചിട്ടുള്ള ആശുപത്രി, അവിടത്തെ റഫറൻസോടെ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ഏത് സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സിക്കാം. അതിന് ചെലവാകുന്ന പണം, ജില്ലാ മെഡിക്കൽ ഓഫീസർ നിശ്ചയിക്കുന്ന ഒരു മെഡിക്കൽ അവലോക സമിതിയുടെ പരിശോധനയോടെ അനുവദിക്കാനും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സ്മാർട്ട് കാർഡും തുടർ ചികിത്സയും പ്രഖ്യാപിച്ച ശേഷമുള്ളവർക്ക് മാത്രമേ ഈ സഹായം ലഭിക്കൂ എന്നുള്ള പരാതി ഉയർന്നിരുന്നു. ദുരന്തം ഉണ്ടായ സമയം മുതൽ ദുരന്തബാധിതരും ഈ ദുരന്തത്തിൽ അപകടം പറ്റിയവരുമായവർ ചികിത്സ നടത്തിയതിന്റെ ബില്ലുകൾ സമർപ്പിച്ചാൽ മെഡിക്കൽ കമ്മിറ്റി പരിശോധിച്ച് ചെലവായ തുക അനുവദിക്കാമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ക്യാമ്പകളിലും പിന്നീട് വീടുകളിലും എത്തിയിട്ടും മാനസികാവസ്ഥ തീർത്തും ഗുണകരമല്ല എന്ന് കണ്ട എല്ലാവർക്കും ആവശ്യമായ കൗൺസിലിങ് അതത് വീടുകളിലെത്തി നടത്തുവാനുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കി. ദുരന്തത്തിന്റെ വാർഷികമടുക്കുന്നതോടെ ദുരന്തബാധിതരെ മുഴുവൻ കണ്ട്, ആവശ്യമായവർക്കെല്ലാം കൗൺസിലിങ് നടത്തണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്‍ഡിആർഎഫിന്റെ മാനദണ്ഡമനുസരിച്ച് മൂന്ന് മാസമാണ് ജീവനോപാധി സഹായം നൽകാനാവുക. ആ കാലാവധി പൂർത്തിയായ ശേഷം പിന്നെയും മറ്റൊരു തൊഴിലിനും പോകുവാൻ കഴിയാത്ത ആളുകൾക്ക് മൂന്ന് മാസത്തേക്കുകൂടി തുക അനുവദിച്ചു നൽകി. ഈ തുക അർഹമായിട്ടും ലഭ്യമായില്ല എന്ന ചില പരാതികൾ ഉയർന്നിരുന്നു. ഇവ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധിച്ച് നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് സഹായം അനുവദിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുകയാണ്.
ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെയുള്ള മുഴുവൻ രേഖകളും തിരിച്ചുപിടിക്കാൻ ക്യാമ്പുകളിൽ വച്ചു തന്നെ സംവിധാനങ്ങൾ ആരംഭിച്ചു. ദുരന്തം നടന്ന ഘട്ടം മുതൽ, ക്യാമ്പുകളിൽ നിന്ന് താല്ക്കാലിക പുനരധിവാസ വീടുകളിലേക്ക് മാറിയിട്ടും അവർക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്ന നടപടികൾ തുടരുകയാണ്. ഡിസംബർ മാസത്തിൽ ക്രിസ്മസ്, പുതുവർഷം കണക്കിലെടുത്ത് 2000 രൂപയുടെ പ്രത്യേക കിറ്റിനുള്ള കൂപ്പൺ വിതരണം ചെയ്തു. ഇപ്പോഴും കേരള ദുരന്ത നിവാരണ അതോറിറ്റി സിഎസ്ആറിൽ ഉൾപ്പെടുത്തി ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റ് നൽകിവരികയാണ്.
ഈ ദുരന്തവുമായി ബന്ധപ്പെട്ട വേദനിപ്പിച്ച ഒന്ന്, വെള്ളാർമല സ്കൂളിൽ ഉണ്ടായ നഷ്ടമാണ്. ഉണ്ണിമാഷും കുട്ടികളും ആടിയും പാടിയും കളിച്ച് നാടിനു തന്നെ അഭിമാനമായി മാറിയ വെള്ളാർമല സ്കൂൾ, പഠനം തുടരാനാവാത്ത വിധം ഒറ്റപ്പെട്ടുപോയി. വെള്ളാർമല സ്കൂൾ കെട്ടിടം അങ്ങനെ തലയുയർത്തി നിന്നില്ലായിരുന്നുവെങ്കിൽ ഇന്നുകാണുന്ന ചൂരൽമല നഗരം പോലും ഇല്ലാതായേനെ എന്നതാണ് യഥാർത്ഥ്യം. പുന്നപ്പുഴയ്ക്കപ്പുറത്തുള്ള മുണ്ടക്കൈ എൽപി സ്കൂൾ തകർന്ന് അവിടത്തെ കുട്ടികളുടെ പഠനം നഷ്ടപ്പെട്ട സ്ഥിതിയുണ്ടായി. ദുരന്തം നടന്ന് 32-ാമത്തെ ദിവസം തന്നെ അവിടെ പഠിച്ചിരുന്ന മുഴുവൻ കുട്ടികളുടെയും തുടർപഠനം ഉറപ്പുവരുത്താനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു. മുണ്ടക്കൈ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് മേപ്പാടി സ്കൂളിനടുത്തുള്ള എ പി ജെ അബ്ദുൾകലാം ഹാളിൽ ക്ലാസ് മുറികൾ ആരംഭിച്ചു. അഞ്ഞൂറിലേറെ വരുന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലും വിദ്യഭ്യാസം ആരംഭിക്കാനുള്ള നടപടികളും ഉണ്ടായി.
ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബായ്)യുടെ സിഎസ്ആർ സഹായത്തോടെ പൊതുവിദ്യഭ്യാസ വകുപ്പ് തന്നെ നേതൃത്വം നൽകി രണ്ട് കോടി ഉപയോഗിച്ച് മേപ്പാട് സ്കൂളിൽ രണ്ട് നിലകളിലുള്ള എട്ട് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം നിർമ്മിച്ചു. വെള്ളാർമലയിൽ നിന്ന് എത്തിയ കുട്ടികൾക്ക് കൂടി പഠിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. ലാബ് സൗകര്യങ്ങളടക്കം ഇവിടെ തയ്യാറാക്കി നൽകി. പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരന്തത്തിന്റെ വാർഷികത്തിൽ മനസുകൊണ്ട് നന്മയോടെ ചിന്തിക്കാൻ കഴിയുന്ന ഒരുകാര്യം, വെള്ളാർമല സ്കൂൾ കെട്ടിടത്തിൽ നിന്ന് പഠനം മാറ്റുകയും മാനസികമായി തകർച്ചയുണ്ടാവുകയും ചെയ്ത മുഴുവൻ കുട്ടികൾക്കും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. വെള്ളാർമലയിലെ മുഴുവൻ പേരും 100 ശതമാനം വിജയം നേടിയ കുട്ടികളായി മാറിയത് അഭിമാനപൂർവം ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ തിരുവനന്തപുരത്ത് നടന്നപ്പോൾ, അതിന്റെ അവതരണപരിപാടിയായി അരങ്ങേറിയ വെള്ളാർമലയിലെ കുട്ടികളുടെ നൃത്തം ഒരു പുതുജീവനിലേക്ക് അവരെ കൊണ്ടുവരാൻ കഴിയും എന്ന് ലോകത്തിനോട് പറയാൻ കഴിഞ്ഞ ഒരനുഭവമായി.
മാതാപിതാക്കൾ നഷ്ടപ്പെട്ട 24 കുട്ടികൾ ഇപ്പോഴും അവിടത്തെ വേദനയാണ്. ആ കുട്ടികളുടെ തുടർപഠനത്തിൽ ഒരു പ്രയാസവും ഉണ്ടാക്കിയിട്ടില്ല. അവരുടെ സുരക്ഷ ഉറപ്പാക്കും വിധം വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫിന്റെ സഹായത്തോടെ മാതാപിതാക്കൾ രണ്ടുപേർ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‌ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 17 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 വയസുമുതൽ 21 വയസുവരെ പ്രതിമാസം 4000 രൂപ വീതം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി. വിവിധ സിഎസ്ആർ ഫണ്ടുകളിലൂടെ മൂന്ന് ലക്ഷം രൂപ 24 കുട്ടികൾക്കും വിതരണം ചെയ്യാനുള്ള നടപടികളും ജില്ലാ ഭരണകൂടം ഇടപെട്ടുകൊണ്ട് ഉണ്ടായി.
ജനങ്ങൾക്കുണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച് വിവിധ വകുപ്പുകൾ പരിശോധിച്ച് അവ പരിഹരിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് സർക്കാർ പ്രവേശിക്കുകയുണ്ടായി. മൃഗസംരക്ഷണം, കൃഷി, ഫിഷറീസ്, വൈദ്യുതി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ജലവിതരണം, ഇറിഗേഷൻ തുടങ്ങിയ പ്രത്യേകമായി നഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് പരിഹാര രൂപരേഖകൾ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. അത് പരിശോധിച്ച് അതത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ധനസഹായവും നിർമാണവും ഉൾപ്പടെ നിർവഹിച്ചു വരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് നമുക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കേവലം വായ്പയായി ലഭിച്ച പണവും ഹൈക്കോടതി എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങൾക്ക് മറികടന്ന ചെലവഴിക്കാൻ നൽകിയ 120 കോടിയും ഉപയോഗിച്ചുകൊണ്ട് വളരെ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിലേക്ക് കടന്നുകഴിഞ്ഞു. പുതിയ അത്യാധുനിക വിധത്തിലുള്ള നാല് പാലങ്ങളും എട്ട് റോഡുകളും അടക്കം നിരവധി നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ്. വെള്ളാർമല സ്കൂൾ, വൈത്തിരി താലൂക്ക് ആശുപത്രി, തകർന്ന അങ്കണവാടികൾ ഉൾപ്പടെയുള്ള വിവിധ സംവിധാനങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. പുന്നപ്പുഴയിൽ വന്നടിഞ്ഞ മുഴുവൻ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ അതിന്റെ അന്ത്യഘട്ടത്തിലെത്തി.
ചൂരൽമലയിലെ കച്ചവട സ്ഥാപനങ്ങൾക്കുണ്ടായ തകർച്ച വളരെ ഗുരുതരമാണ്. നോ ഗോൺ സോൺ ആയി രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ അകപ്പെടുന്നവർക്ക് കച്ചവടം തുടരാനാവാത്ത വെല്ലുവിളികളടക്കം ഉണ്ടായി. നിലവിലെ സാഹചര്യം അനുസരിച്ച് ചൂരൽമലയിലെ കച്ചവട സാധ്യതയെ പുയി രീതിയിൽ ആസൂത്രണം ചെയ്ത് അതിന്റെ രൂപരേഖ തയ്യാറാക്കിവരികയാണ്. നഷ്ടം സംഭവിച്ച കച്ചവടക്കാർക്ക് അത് വീണ്ടെടുക്കാൻ നഷ്ടപരിഹാരമായോ തുടർ സഹായമായോ ചെയ്യുന്നതിനുള്ള അന്തിമമായ ആസൂത്രണമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ചെറുകിട സംരംഭക യൂണിറ്റുകൾ ആരംഭിക്കാനുള്ള സഹായങ്ങൾ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. നിരവധി പേർ അത് സ്വീകരിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
വീട് വച്ച് കൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയിൽ ഒതുങ്ങുന്നതല്ല ചൂരൽമലയിലെ സർക്കാർ ഇടപെടലുകൾ. നഷ്ടപ്പെട്ട തൊഴിൽ, ജീവനോപാധികൾ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതർക്കൊപ്പം നലികൊള്ളുകയാണ്. കുടുംബശ്രീയെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും മുന്നിൽ നിർത്തിക്കൊണ്ട് വിപുലമായ മൈക്രോ പ്ലാൻ തന്നെ തയ്യാറാക്കിയിട്ടുണ്ട്. നേരിട്ടും ഭാഗികമായും ദുരന്തം ബാധിച്ച 1112 കുടുംബങ്ങളിലെ 4808 വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ട് 6108 പ്ലാനുകളാണ് ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യം, വിദ്യഭ്യാസം, ഉപജീവമാർഗം, നൈപുണ്യ വികസനം എന്നിവയിലൂന്നിയുള്ള ഈ പ്ലാനുകളിലൂടെ ദുര
