കോഴിക്കോട് : വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങൾ അതിസങ്കീർണമാണ്. നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നതാണ് ആവശ്യം. എന്നാൽ കേന്ദ്രം അതിന് തയ്യാറാകുന്നില്ല. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് തുടക്കമിട്ട വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയിൽ നിന്നാണ് 45 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. ഒന്നാം ഘട്ടത്തിൽ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ്-ഡെസ്‌കുകൾ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തും. പ്രാദേശിക പ്രതിവിധികൾ ആവശ്യമുള്ള പ്രശ്‌നങ്ങൾക്ക് അവിടെതന്നെ ഉടനടി പരിഹാരമുണ്ടാകും.
ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. എം എൽ എമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇതിൽ പങ്കാളികളാവും. മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിശോധിക്കുക.
വനവും വന്യജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ എല്ലാ പ്രശ്‌നവും സംസ്ഥാനതലത്തിൽ തന്നെ പരിഹരിക്കാൻ സാധിച്ചേക്കില്ല. സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരാനായിരിക്കും ശ്രമം. ഓരോ ഘട്ടവും സമയബന്ധിതമായി തന്നെ പൂർത്തിയാക്കുകയും പദ്ധതി വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.