കോഴിക്കോട് : സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുകയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രചാരണത്തിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. കൂടുതൽ അധികം സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂടിച്ചേർത്തു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിൻ്റെ ഭാഗമായി നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
കോഴിക്കോട് മതനിരപേക്ഷതയ്ക്ക് പ്രാധാന്യമുള്ള നാടാട്. എൽഡിഎഫ് ജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫ് ട്രെൻഡാണ് എല്ലായിടത്തും കാണുന്നത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോഴേക്കും മീഞ്ചന്തയിൽ പാലം കൊണ്ടുവരും. സർക്കാരിന്റെ പ്രവർത്തനം കോർപ്പറേഷന്റെ പ്രവർത്തനം തുടങ്ങി എല്ലാ നിലയിലും ജനം എൽഡിഎഫ് ജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തെക്കൻ ജില്ലകളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പോളിങ് 60 ശതമാനം കടന്നു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.
