[ Photo Courtesy : X]
ബാഗ്ദാദ് : ഇറാഖിലെ വാസിത് പ്രവിശ്യയിലെ കുത് നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർ മരിച്ചതായി ഗവർണർ മുഹമ്മദ് ജമീൽ അൽ-മിയാഹി അറിയിച്ചു. തീപ്പിടുത്തമുണ്ടായപ്പോൾ കുടുംബങ്ങൾ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഗവർണർ വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
തീപ്പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. “കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ ഞങ്ങൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്.” – ഗവർണർ കൂട്ടിച്ചേർത്തു.
ബാഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുട്ട് നഗരത്തിലെ ആശുപത്രി കിടക്കകൾ നിറയുന്ന തരത്തിൽ പുലർച്ചെ 4:00 മണി വരെ ആംബുലൻസുകൾ അപകടത്തിൽപ്പെട്ടവരെ കൊണ്ടുവന്നുവെന്നും ഗവർണർ പറഞ്ഞു. നിരവധി പേരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞുവെന്നും ഒടുവിൽ തീ അണച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രവിശ്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.