ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിൻ്റെ രാജിക്ക് പിന്നിൽ ആരോഗ്യകാരണങ്ങൾക്കപ്പുറം ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് സൂചന. തിങ്കളാഴ്ച വൈകിട്ടു 7.30 ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ധൻകറുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം പങ്കുവെച്ച വിവരങ്ങളും ആ വഴിക്ക് ചിതിക്കാൻ പ്രേരണ നൽകുന്നതാണ്. ഞെട്ടിപ്പിക്കുന്ന രാജിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘‘വൈകിട്ട് 5 വരെ ഞാനടക്കമുള്ള എംപിമാർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുറത്തുവരുന്ന വിവരങ്ങൾക്കപ്പുറം കാരണം രാജിക്കു പിന്നിലുണ്ട്. തീരുമാനം ധൻകർ പുന:പരിശോധിക്കുമെന്നാണു കരുതുന്നത്. ഇതിന് പ്രധാനമന്ത്രി അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നു – ജയറാം രമേശ് കുറിച്ചു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു പൊടുന്നനെയുള്ള രാജിയെങ്കിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭരണ-പ്രതിപക്ഷ എംപിമാർ പങ്കെടുക്കുന്ന കാര്യോപദേശക സമിതി യോഗം അദ്ദേഹം നിശ്ചയിച്ചതെങ്ങനെയാണെന്നാണ് ഉയരുന്ന ചോദ്യം.
തിങ്കളാഴ്ച വൈകിട്ട് രാജ്യസഭയിൽ സംസാരിക്കുമ്പോൾ ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ കുറ്റവിചാരണ പ്രമേയത്തിലെ വിശദാംശങ്ങൾ പരിശോധിച്ചു താൻ തന്നെ സഭയെ അറിയിക്കുമെന്നും ധൻകർ വ്യക്തമാക്കിയിരുന്നതാണ്.
ബുധനാഴ്ച സ്വകാര്യ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ധൻകർ രാജസ്ഥാനിലെത്തുമെന്ന് തിങ്കളാഴ്ച 3.53ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നു എന്നതും ഇതിനോടൊപ്പം ശ്രദ്ധേയമാണ്