ബംഗളൂരു: ബലാത്സംഗക്കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ച് ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിവേഗമായിരുന്നു കേസിന്റെ നടപടികൾ നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പുറത്തുവന്നത്. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ സ്ത്രീയെ രണ്ടുതവണ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തതായി കണ്ടെത്തിയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
അന്വേഷണത്തിന്റെയും വിചാരണയുടെയും സമയത്ത് അതിജീവിത അവർ സൂക്ഷിച്ചിരുന്ന ഒരു സാരി ഭൗതിക തെളിവായി സമർപ്പിച്ചിരുന്നു. ഫോറൻസിക് വിശകലനത്തിൽ സാരിയിൽ ബീജത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ബലാത്സംഗം സ്ഥാപിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി അംഗീകരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകളും 2008 ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടും പ്രകാരമാണ് കേസ് ഫയൽ ചെയ്തത്. ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണത്തിനിടെ 123 തെളിവുകൾ ശേഖരിക്കുകയും ഏകദേശം 2,000 പേജുകളുള്ള ഒരു വലിയ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2024 ഡിസംബർ 31-ന് വിചാരണ ആരംഭിച്ചു. അടുത്ത ഏഴ് മാസത്തിനുള്ളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ പ്രധാന ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സ്‌പോട്ട് ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകളും പരിശോധിക്കുകയും ചെയ്തു.
പ്രജ്ജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്ജ്വൽ ദൃശ്യങ്ങൾ പുറത്തായതോടെ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോറ്റു.
