(Photo Courtesy : PTI )
ന്യൂഡൽഹി : ഛത്തീസ്ഗഡിൽ നിർബ്ബന്ധിത മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച രണ്ട് മലയാളി കന്യാസ്ത്രീകളെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടക്കും. പ്രത്യേക എൻഐഎ കോടതി ശനിയാഴ്ചയാണ് കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഇവരോടൊപ്പം മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഢിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷി വിധിപ്പകർപ്പിൽ വ്യക്തമാക്കിയത്. ഉച്ചക്ക് ശേഷം മൂന്ന് പേരും ജയിൽ മോചിതരായി.
അതേസമയം ഇവർക്കെതിരായ കേസ് റദ്ദാക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും കുടുംബവും സഭാനേതൃത്വങ്ങളും ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുന്നു. ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.
പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കത്തോലിക്കാ കന്യാസ്ത്രീകളായ കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർ അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് വെച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. നാരായൺപൂരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ നിർബ്ബന്ധിതമായി മതപരിവർത്തനം നടത്തുകയും കടത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, കുട്ടിക്കാലം മുതലേ ക്രിസ്ത്യാനികളാണെന്നു പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല, മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഇവരുടെ മാതാപിതാക്കളുടെ മൊഴിയും വിധിപ്പകർപ്പിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീകൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കണ്ട് കോടതി ജയിൽ മോചിതരാക്കിയത്. ഈ കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നതും. 1