തൃശൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ ക്ലിയർ ക്രിസ്റ്റലുകളായിരിക്കണമെന്നും പ്രതാപന്‍ പറഞ്ഞു.
ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസിയും കെപിസിസിയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുമെല്ലാം ഈ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് കാര്യങ്ങളോട് പ്രതികരിച്ചത്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും പ്രതാപന്‍ തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുലിനെതിരേ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ
ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികള്‍ പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.