ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തലിന് സ്വഭാവശുദ്ധിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ആയാലും പൊതുപ്രവർത്തനത്തിൽ ആയാലും സ്വഭാവ ശുദ്ധി ഉണ്ടാകണം. ചെല്ലുന്നിടത്തിെല്ലാം കേറി മുട്ടയിട്ട് നടക്കുന്നയാളാണ് രാഹുൽ. രാഹുൽ സ്ത്രീ തല്പരനാണെന്ന് ചില വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
“വല്ല്യ കൊമ്പനാനയെ പോലെ കുലുക്കി നടന്ന ആളല്ലേ, ഇപ്പോൾ നാണമില്ലേ… രണ്ട് കൊമ്പും ഒടിഞ്ഞ് കിടക്കുകയല്ലേ… പെൺവിഷയത്തിൽ എംഎൽഎ സ്ഥാനം വരെ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി.
പണ്ടത്തെ കാലമല്ല, വിദ്യാഭ്യാസപരമായി ഉയർന്ന സ്ത്രീകളും പുരുഷന്മാരും ഉള്ളൊരു കാലമാണ്. പൊതുപ്രവർത്തകനായാലും രാഷ്ട്രീയക്കാരനായാലും സ്വഭാവശുദ്ധിയുണ്ടാകണം. ഇത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ആ സ്വഭാവ ശുദ്ധിയില്ലെങ്കിൽ ജനം അങ്ങേയറ്റം വെറുക്കും. ” – വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംസ്ക്കാരത്തിന് ഒട്ടും ചേർന്ന പ്രവർത്തിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ, അവർക്ക് പറയാൻ സാധിക്കാത്തത് എനിക്ക് പറയാം. അവർക്കൊക്കെ വോട്ടാണ് നോട്ടം. എനിക്ക് വോട്ട് നോട്ടമില്ല. സത്യയും നീതിയും ധർമ്മവുമാണ് ഇവിടെ വേണ്ടത്. അത് നടപ്പിലാക്കാൻ ഞാൻ പറയും.” – വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.