കോഴിക്കോട് : വയനാട് തുരങ്കപാത യഥാര്‍ത്ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യമാണെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ. ഞായറാഴ്‌ച ആനക്കാംപൊയിൽ സെന്റ്മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങിലായിരുന്നു താമരശ്ശേരി ബിഷപ്പ് മുഖ്യമന്ത്രിയെ പ്രശംസിച്ചത്.
പദ്ധതിക്കെതിരെ രംഗത്തുവരുന്നത് കപട പരിസ്ഥിതി വാദികളാണെന്നും പദ്ധതി വൈകിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ബിഷപ് പറഞ്ഞു. മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെയാണ് ഓരോ തടസ്സങ്ങളെയും മറികടന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. തുരങ്കപാത സര്‍വ്വെക്കായി ബജറ്റിൽ പണം അനുവദിച്ച കെഎം മാണിക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി അറിയിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
നാലുവരിയായി 2,134 കോടി രൂപ ചെലവിൽ ഇരട്ട തുരങ്കങ്ങളായാണ് നിർമ്മാണം. കിഫ്ബി വഴിയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റ്റിലേഷൻ, അഗ്‌നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ തുരങ്കപാതയിലുണ്ടാകും.