കൊച്ചി : മെസിയും ടീമും കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി മത്സരത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിൽ എത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം വിലയിരുത്തി. തൃപ്തികരമാണെന്നാണ് വിവരം സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മത്സരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും കായികമന്ത്രി വി. അബ്ദുറഹ്മാനുമായി ചൊവ്വാഴ്ച ഹെക്ടർ ഡാനിയൽ കബ്രേര ചർച്ച നടത്തി.
കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലായിരിക്കും അർജന്റീന കളിക്കുക. രാജ്യാന്തര മത്സരത്തിനായി സ്റ്റേഡിയം സജ്ജീകരിക്കുന്നതിനായി ഒരുക്കങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രന്‍പിള്ളയ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. നവംബർ രണ്ടാം വാരം മത്സരം നടത്താൻ ഉദ്ദേശിക്കുന്നുവെന്നാണു മന്ത്രി കത്തിൽ പറയുന്നത്.
കേരളത്തിലെ ഫിഫ നിലവാരമുള്ള ഏക ഫുട്ബോൾ ടർഫ് ആണ് കലൂർ സ്റ്റേഡിയത്തിലേത്. കേരള ബ്ലാസ്റ്റേഴ്സാണു സ്റ്റേഡിയം ടർഫ് പരിപാലിക്കുന്നത്.
.
നവംബറിൽ തെക്കേ അമേരിക്കൻ ടീം കേരളം സന്ദർശിക്കുമ്പോൾ അർജന്റീന ഫുട്ബോൾ ടീമും സ്റ്റാർ കളിക്കാരൻ ലയണൽ മെസ്സിയും കൊച്ചിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം കളിക്കുമെന്നാണ് ലഭ്യമായ വിവരം. സൗഹൃദ മത്സരത്തിന് തീയതി നിശ്ചയിച്ചിട്ടില്ല, എന്നാൽ നവംബർ 12 നും നവംബർ 18 നും ഇടയിൽ അർജന്റീന ടീമും മെസ്സിയും കേരളത്തിൽ ഉള്ള ഏത് ദിവസവും കൊച്ചിയിൽ അത് നടക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.