ചങ്ങനാശേരി: ശബരിമല വിഷയത്തിൽ സ്വീകരിച്ച ശരിദൂര നിലപാട് ആര് പറഞ്ഞാലും മാറ്റില്ലെന്നും അന്ത്യം വരെ അതുമായി മുന്നോട്ടുപോകുമെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. വിശ്വാസകാര്യത്തിൽ ശരി കണ്ടപ്പോൾ എൻഎസ്‌എസ് രാഷ്‌ട്രീയം നോക്കിയില്ല. എന്നാൽ, അതിനെ ചിലർ രാഷ്‌ട്രീയവൽക്കരിച്ചു. തനിക്കെതിരായ പ്രചാരണങ്ങളിൽ ചില ദൃശ്യമാധ്യമങ്ങളുടെ കൈയ്യുണ്ടോ എന്ന് സംശയിക്കുന്നു. എൻഎസ്‌എസിനെ വംശനാശം വരുത്താൻ ശ്രമിക്കുന്ന ചാനലുകളെ തിരിച്ചറിയണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിജയദശമി നായർ മഹാസമ്മേളനം പെരുന്നയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്‌റ്റുകാർ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും. നാളെയും സഹകരിക്കും. ഭരിക്കുന്ന പാർട്ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങൾ ശബരിമലയിൽ നടപ്പാക്കാമായിരുന്നു. എന്നാൽ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്‌തില്ല. ദർശനം മുൻകാലങ്ങളിലേതുപോലെ ആചാരമനസുരിച്ചു തന്നെ നടന്നു. എന്നാൽ അത് മാത്രം പോരാ, ശബരിമലയുടെ വികസനം കൂടി നടപ്പാക്കണമെന്നും അതിന് ആഗോളതലത്തിൽ സംഗമം വിളിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്നും സർക്കാർ പ്രതിനിധിയായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. പരിപാടി രാഷ്‌ട്രീയത്തിന് അതീതമായിരിക്കണം എന്നതായിരുന്നു എൻഎസ്‌എസ് നിലപാട്. ഇക്കാര്യങ്ങൾ പിറ്റേന്നത്തെ പത്രങ്ങളിൽ വി എൻ വാസവൻ്റേതായി വന്നു. എന്നാൽ പിണറായി വിജയൻ പറഞ്ഞില്ല, സുകുമാരൻ നായർ പറഞ്ഞില്ല എന്നൊക്കെ പറഞ്ഞ് ചിലർ ഇതിനെ രാഷ്‌ട്രീയവൽക്കരിച്ചു.
ചില ചാനലുകളും രാഷ്‌ട്രീയക്കാരും ഇത് വഷളാക്കി. അവരിപ്പോൾ സുകുമാരൻ നായർക്കെതിരെ വരുന്ന പോസ്‌റ്ററുകളുടെ കണക്കെടുക്കുകയാണ്. വിലാസം പോലുമില്ലാത്ത പോസ്‌റ്ററുകളാണ് പലതും. അതിന്റെ പിന്നിലുള്ളവർ എൻഎസ്‌എസിനെ അധിപേക്ഷപിക്കാൻ സുകുമാരൻ നായരെ ഉപയോഗിക്കുകയാണ്. അതിന് കൂട്ടുനിന്ന് നാടിനെ നശിപ്പിക്കാൻ നോക്കുന്നവർ മറുപടി പറയേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.