കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 139.30 അടിയിലെത്തി. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്.
ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ തുറന്ന കല്ലാർ ഡാം ഇതുവരെ പൂർണ്ണമായും അടച്ചിട്ടില്ല. നാല് ഷട്ടറുകളിൽ ഒരെണ്ണം ഇപ്പോഴും തുറന്നിരിക്കുകയാണ്. .
അതേസമയം, കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും നാശനഷ്ടങ്ങളുണ്ടായി. മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. വെള്ളാരംകുന്നിൽ, റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെപല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. മേഖലയിൽ ഒരിടത്തും ഇന്നലത്തേതിന് സമാനമായ രീതിയിൽ ഇതുവരെ വെള്ളം കയറിയിട്ടില്ലെന്ന് തദ്ദേശവാസികൾ പറയുന്നു.