ബംഗളൂരു : ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ നിന്ന് സ്വർണ്ണവും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്ത് എസ്ഐടി. ശ്രീറാംപുരയിലെ വീട്ടിൽ നിന്നാണ് 176 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണമെല്ലാം ആഭരണങ്ങളാണ്. പരിശോധന ഇപ്പോഴും തുടരുകയാണ്.
ബംഗളൂരു ശ്രീറാംപുരയിൽ കോത്താരി മാൻഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്. എസ്ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. ബംഗളൂരു പോലീസിലെ ഉദ്യോഗസ്ഥരും എസ്ഐടിയോടൊപ്പം പരിശോധനയിലുണ്ട്. കേരളത്തിൽ കൂടാതെ ബംഗളൂരുവിലും ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട രേഖകളാണ് സ്വർണ്ണത്തിന് പുറമെ എസ്ഐടി കണ്ടെത്തിയിട്ടുള്ളത്.
