ന്യൂഡൽഹി : ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിൻ്റെ ഞെട്ടലിൽ നിന്നും കോൺഗ്രസ് ഇപ്പോഴും മുക്തമായിട്ടില്ല. അവിശ്വസനീയമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നത്. ഒരു രാഷ്ട്രീയപാർട്ടിക്ക് 90% സ്ഥാനാർത്ഥികളും ജയിക്കുക എന്നുള്ളത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും ബോദ്ധ്യപ്പെട്ടിട്ടില്ല .തേജസ്വി യാദവുമായും മറ്റ്ഘടകകക്ഷികളുമായി സംസാരിച്ചു. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
എല്ലാ ബൂത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഒരു മറുപടിയും പറഞ്ഞിട്ടില്ല. ജെഡിയു ഇങ്ങോട്ടേക്ക് മാറിക്കഴിഞ്ഞാൽ പോലും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഡിസൈൻഡ് തെരഞ്ഞെടുപ്പ് ഫലമാണ് ബിഹാറിൽ ഉണ്ടായിരിക്കുന്നത്. തോൽവി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം പരിശോധിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
