ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിൽ വിശദമായ വാദം കേള്‍ക്കാൻ സുപ്രീം കോടതി. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാൽ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ നൽകിയ ഹര്‍ജിയിലെ ആവശ്യം.
എസ്ഐആറിന്‍റെ അടിയന്തര സാഹചര്യം മനസ്സിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വ്യക്തമാക്കി..
അടിയന്തരമായി എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും ലീഗിന്‍റെ ഹര്‍ജിയിൽ എസ്ഐആറിന്‍റെ ഭരണഘടന സാദ്ധ്യതയടക്കം ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യമാണെന്നും ബിഎൽഒയുടെ ആത്മഹത്യയടക്കം ഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
