(ചിത്രം 2 – മഞ്ഞുവീഴ്ചയിൽ സേവനത്തിലില്ലാത്ത ഒരു പോസ്റ്റ് ബോക്സ് – സ്ഥലം: കൽപ്പ, ഹിമാചൽ പ്രദേശ്. ചിത്രത്തിന് കടപ്പാട്: @sulkh – ഇന്ത്യ പോസ്റ്റ് X ൽ പങ്കുവെച്ചത്)
ന്യൂഡൽഹി : ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തണുപ്പ് പുതയ്ക്കാൻ തുടങ്ങി. മൂടൽമഞ്ഞും തണുപ്പും നിറഞ്ഞ അന്തരീക്ഷമായിരുന്നു രാവിലെ ഡൽഹിയിൽ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ശൈത്യം കൂടുതൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
ശൈത്യകാലത്തിന് തുടക്കമായതോടെ, ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്നത് ആശ്വാസകരമാകുന്നു. ‘വളരെ മോശം’ എന്ന വിഭാഗത്തിൽ നിന്ന് ‘മോശം’ (Poor) എന്ന നിലയിലേക്ക് വായു ഗുണനിലവാരം എത്തി. ഡൽഹിയിലെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 293 ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഇത് 318 ആയിരുന്നു. ആനന്ദ് വിഹാർ (319), ബവാന (343) എന്നിവിടങ്ങളിൽ മലിനീകരണം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച കുറഞ്ഞ താപനില 10 ഡിഗ്രിയും കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസുമാണ് പ്രവചിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ അമർനാഥ് യാത്രാ ബേസ് ക്യാമ്പിലാണ് ഏറ്റവും കുറഞ്ഞ താപനില (-4.3 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ ഡിസംബർ 12 വരെ ശൈത്യ തരംഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ താപനില 3 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.
ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. റോഹ്താങ് പാസിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച മഞ്ഞുവീഴ്ച ഉണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി-ലേ റോഡ് ദർച്ചയ്ക്ക് അപ്പുറം അധികൃതർ അടച്ചു. സുരക്ഷാ കാരണങ്ങളാൽ മെയ്-ജൂൺ മാസങ്ങളിൽ മാത്രമെ ഈ പാത ഇനി തുറക്കൂ. ഗ്രാമ്പ്ഹു-ലോസാർ റോഡും അടച്ചിട്ടു.
