പാലക്കാട് : വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്ന ആരോപണവുമായി മന്ത്രി എംബി രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത് എന്നും എം.ബി രാജേഷ് പറഞ്ഞു.
പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്‍റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇതിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എംബി രാജേഷ് ആരോപിച്ചു. മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആൾക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണം ഉന്നയിച്ചു.
