വാഷിംഗ്ടൺ : ഇറാനിൽ സൈനിക ഇടപെടൽ നടത്താനൊരുങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് നാല് അറബ് രാജ്യങ്ങളാണെന്ന് റിപ്പോർട്ട്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ട്രംപിനെ അനുനയിപ്പിക്കാൻ തീവ്രമായ നയതന്ത്ര നീക്കങ്ങൾ നടത്തിയതെന്നാണ് പുറത്തു വരുന്ന വാർത്ത. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കൊലപാതകങ്ങൾക്കും അയവ് വന്നതായി ചൂണ്ടിക്കാട്ടി നിലവിൽ ആക്രമണത്തിനില്ലെന്ന് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ് രാജ്യങ്ങളുടെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയാൽ അത് പശ്ചിമേഷ്യൻ മേഖലയിലാകെ സുരക്ഷാപരമായും സാമ്പത്തികമായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നാല് രാജ്യങ്ങളും വാഷിംഗ്ടണിനെ ബോദ്ധ്യപ്പെടുത്തി. ഈ ആഘാതം ഒടുവിൽ അമേരിക്കയെയും ബാധിക്കുമെന്നും അവർ ഓർമ്മപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. അതേസമയം, ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയാൽ അത് അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തെ സാരമായി ബാധിക്കുമെന്ന് അറബ് രാഷ്ട്രങ്ങൾ ഇറാൻ ഭരണകൂടത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന സൈനിക നീക്കങ്ങൾ ഒഴിവാക്കാനും സംഘർഷാവസ്ഥ കുറയ്ക്കാനുമാണ് ഈ നയതന്ത്ര നീക്കങ്ങൾ ലക്ഷ്യമിടുന്നത്. തങ്ങളുടെ രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളും യുഎസ് സൈനിക താവളങ്ങളും ഇറാന്റെ പ്രത്യാക്രമണത്തിന് ലക്ഷ്യമായേക്കുമെന്ന ഭയവും ഗൾഫ് രാജ്യങ്ങൾക്കുണ്ട്. ഇതോടൊപ്പം തന്നെ, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ തക്കവണ്ണം അവർ ഇപ്പോൾ ദുർബ്ബലരല്ലെന്ന ഇസ്രായേലിന്റെയും അറബ് രാജ്യങ്ങളുടെയും ഉപദേശവും ട്രംപിനെ പിന്നോട്ടടിയ്ക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. .
