വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ സ്വർണ്ണ മെഡൽ ട്രംപിന് സമ്മാനിച്ചത്.
ദിവസങ്ങൾക്കു മുമ്പു തന്നെ കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകിയിരുന്നു. വെനസ്വേ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തിൽ ആഗോള തലത്തിൽ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മച്ചാഡോയുടെ നടപടി. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മരിയ കൊറിന മച്ചാഡോ പറഞ്ഞു.
അതേ സമയം, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാദ്ധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിൽ ഒളിവിൽ ജീവിച്ച മച്ചാഡോ കഴിഞ്ഞവർഷം നൊബേൽ സമ്മാനം സ്വീകരിക്കാനാണ് രാജ്യത്തിന് പുറത്തുവന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോയുമായി ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതായും ആ സമയം പ്രസിഡന്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം സമ്മാനിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.
