പാലക്കാട് : വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്ര സ് പ്രവർത്തകരുമായി ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചതിൽ കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിൽ ഒന്നാം പ്രതിയാണ്.
നിലവിൽ ഇടതുപക്ഷക്കാരനും സംഭവം നടക്കുമ്പോൾ യൂത്ത് കോൺഗ്രസിന്‍റെ ഭാഗവുമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.
