ആലപ്പുഴ : എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
അതേസമയം തന്നെ, എൻഎസ്എസ് – എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എൻഡിപിയും എൻഎസ്എസ്സും പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് ഇലക്ഷൻ ഒരു പ്രശ്നമല്ല. തെരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഐക്യ കാഹളം മുഴക്കിയത് എൻഎസ്എസ് ആണെന്നും ജി സുകുമാരൻ നായരോട് നന്ദി പറയുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവ സമുദായത്തിന് ജി സുകുമാരൻ നായർ ആത്മബലം നൽകി. കാർ വിവാദം അടക്കം ഉണ്ടായപ്പോൾ ആശ്വസിപ്പിച്ചു. ഒരു ഉപാധിയുമില്ലാതെയാണ് ഐക്യമെന്ന് അദേഹം വ്യക്തമാക്കി. പഴയ തെറ്റുകൾ തിരുത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനിയുള്ള തീരുമാനംങ്ങൾ എൻഎസ്എസിനോട് ആലോചിച്ച ശേഷം മാത്രമാകും. എൻഎസ്എസ് – എസ്എൻഡിപി കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല. രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നാൽ എടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെയോ സഹോദരനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരൻ നായർ പറഞ്ഞു. എസ്എൻഡിപി നേതാക്കൾ വന്നതിനുശേഷം ഡയറക്ടർ ബോർഡ് യോഗം വിളിച്ചു ചേർക്കും. തുഷാറിനെ കാണുന്നത് രാഷ്ട്രീയ നേതാവായിട്ടല്ല. രാഷ്ട്രീയത്തിൽ ഇപ്പോഴും സമദൂരം തന്നെയാണ് നിലപാടെന്നും സജി ചെറിയാൻ പറഞ്ഞതിന് മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന സഭകളുടെ നിലപാടിലും അദ്ദേഹം പ്രതികരിച്ചു. തർക്കമുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്ന് എൻഎസ്എസ് നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ്. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. അതിന് ശേഷം വെള്ളം ധാരാളം ഒഴുകിപ്പോയി.
എൻഎസ്എസിന് വിഡി സതീശനെ ഉയർത്തി കാണിക്കേണ്ട ആവശ്യമില്ല. ഇത് എസ്എൻഡിപിയും എൻഎസ്എസ്സും തമ്മിലുള്ള വിഷയമാണ്. സതീശൻ വലിയ ഉമ്മാക്കി ഒന്നുമല്ല. കോൺഗ്രസുകാർ പറഞ്ഞു പെരുപ്പിക്കുന്നതാണ്. ലീഗിന് എത്ര സീറ്റ് വേണമെങ്കിലും കൊടുത്തോട്ടെ ഞങ്ങൾക്ക് പ്രശ്നമില്ല. ഞങ്ങൾക്കൊരു മന്ത്രിയും വേണ്ട. ഒരു പാർലമെൻററി മോഹവും ഞങ്ങൾക്കാർക്കും ഇല്ല. ഞങ്ങൾക്ക് അർഹതപ്പെട്ടത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. വിഡി സതീശനെ വെള്ളാപ്പള്ളി നടേശനും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് പുകഞ്ഞ കൊള്ളിയാണെന്നും സതീശൻ ചർച്ചാ വിഷയമേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
