അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും! സെവൻത്-ഡേ അഡ്വെൻ്റിസ്റ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒരു വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ സർപ്രൈസ് പരിശോധനയിലാണ് സ്ക്കൂൾ ബാഗുകളിൽ നിന്ന് ഇത്തരം അസ്വഭാവികമായ വസ്തുക്കൾ കണ്ടെത്തിയത്. അദ്ധ്യാപകർക്കും സ്ക്കൂൾ അധികൃതർക്കും ഇത് ഏറെ ഞെട്ടലുണ്ടാക്കിയെങ്കിലും ഇതിനെയൊന്നും അത്ര ഗൗരവകരമായി കാണേണ്ട കാര്യമില്ലെന്നാണ് പല കുട്ടികളുടെയും മാതാപിതാക്കളുടെ അഭിപ്രായം.
അഹമ്മദാബാദിലെ പല സ്ക്കൂളുകളിലും ഇപ്പോൾ ഈ സർപ്രൈസ് ബാഗ് പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് ഗർഭനിരോധന ഉറകൾക്കും സിഗററ്റിനും പുറമെ വെള്ളക്കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ മദ്യവും വേപ്പിംഗ് ഉപകരണങ്ങളും ബ്ലേഡുകളുമൊക്കെയാണ് അദ്ധ്യാപകർ കണ്ടെത്തിയത്. ഇത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് മാത്രമല്ല വിരൽചൂണ്ടുന്നത്, വിദ്യാർത്ഥികളുടെ പെരുമാറ്റ വൈകല്യങ്ങളിലേക്കും കൂടിയാണെന്ന് സ്ക്കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പറയുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) നഗരത്തിലെ എല്ലാ സ്ക്കൂളുകളിലും ഇടയ്ക്കിടെ ബാഗ് പരിശോധന നിർബ്ബന്ധമാക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുൾപ്പെട്ട അച്ചടക്ക സമിതികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
എന്നാൽ, പല രക്ഷിതാക്കളും ഇക്കാര്യത്തിൽ സ്വീകരിക്കുന്ന ഉദാസീന മനോഭാവം ഇതോടൊപ്പം ചർച്ച ചെയ്യപ്പെടുന്നുണ്ട്. സ്ക്കൂൾ ബാഗിൽ ഇത്തരം വസ്തുക്കൾ കാണുന്നത് കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ സംഭവിച്ചു പോകുന്നതാണെന്നാണ് ചില രക്ഷിതാക്കളുടെ വാദം. ഇന്നത്തെ ചെറുപ്പക്കാർ സ്കൂളിന് പുറത്തുള്ള പല സ്വാധീനങ്ങൾക്കും വിധേയരാകുന്നുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ചുരുക്കം ചില മാതാപിതാക്കൾ മാത്രമാണ് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ, വിഷയത്തെ ഗൗരവകരമായി തന്നെ കാണണം എന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. കൗൺസിലിംഗ്, ബോധവൽക്കരണ പരിപാടികൾ എന്നിങ്ങനെ സ്കൂളുകളിൽ നടത്തേണ്ടതിൻ്റെ ആവശ്യകതയും അവർ എടുത്തു പറയുന്നു.