[സാങ്കൽപ്പിക ചിത്രം]
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷത്തെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വ്യോമഗതാഗതം ഏതാണ്ട് സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി. രണ്ട് ദിവസത്തിനിടെ 854 വിമാനങ്ങളാണ് സർവ്വീസ് മാറ്റിവെച്ചത്.
ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 സർവ്വീസുകൾ കൂടി റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ ‘എയർസേവ’ പോർട്ടൽ വഴി അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്.
വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ എല്ലാ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചാൽ മാത്രമെ ഇനി വിമാനങ്ങൾ സർവ്വീസ് ആരംഭിക്കൂ. ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യയുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഫ്ലൈറ്റ്‌റഡാർ 24 റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ആകെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യു.എ.ഇ വഴിയായതിനാൽ ഈ നിയന്ത്രണം പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
