ധാക്ക : 36 വർഷത്തിനു ശേഷം ബംഗ്ലാദേശിലെ ആദ്യത്തെ പുരുഷ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി താരിഖ് റഹ്മാൻ. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് വൻ വിജയം. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ബിഎൻപിയും സഖ്യകക്ഷികളും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതായാണ് റിപ്പോർട്ടുകൾ.
17 വർഷത്തെ പ്രവാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ തിരിച്ചെത്തിയ ബിഎൻപി വൈസ് ചെയർമാൻ താരിഖ് റഹ്മാൻ, ധാക്ക – 17, ബോഗുറ – ആറ് എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം ആലംഗീർ, ഠാക്കൂർഗാവ് – ഒന്ന് മണ്ഡലത്തിൽ നിന്നും വലിയ വിജയം നേടി.
ആകെയുള്ള 300 പാർലമെന്റ് സീറ്റുകളിൽ 299 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ ബിഎൻപി സഖ്യം 211 സീറ്റുകൾ കരസ്ഥമാക്കി. കേവല ഭൂരിപക്ഷത്തിന് 151 സീറ്റുകളാണ് വേണ്ടത്. ബിഎൻപിയുടെ പ്രധാന എതിരാളിയായി മാറിയ ജമാഅത്തെ ഇസ്ലാമി സഖ്യം 70 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ദീർഘകാലം ഭരണത്തിലിരുന്ന അവാമി ലീഗിന്റെ അഭാവത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഏകദേശം 12.7 കോടി വോട്ടർമാരുള്ള രാജ്യത്ത് 47.91 ശതമാനം പോളിംഗ് ആണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.
വിജയം ഉറപ്പായതോടെ രാജ്യത്തുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്താൻ താരിഖ് റഹ്മാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. എന്നാൽ വിജയ റാലികളോ പൊതു ആഘോഷങ്ങളോ പാടില്ലെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.
സ
അതേസമയം, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ജമാഅത്തെ ഇസ്ലാമിയും നാഷണൽ സിറ്റിസൺ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ ഫലം പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കാൻ ഈ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിയമവാഴ്ച പുന:സ്ഥാപിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ വസ്ത്ര കയറ്റുമതി മേഖലയെ പുന:രുജ്ജീവിപ്പിക്കുമെന്നും താരിഖ് റഹ്മാൻ്റെ വാഗ്ദാനമുണ്ട്.
