മുംബൈ : ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗം ധാക്കയിൽ നടന്നാൽ അത് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇതേതുടർന്ന് 2025 ലെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 24 ന് ആണ് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ എസിസി യോഗം ചേരുന്നത്.
ധാക്കയിൽ നടന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം. വേദി സംബന്ധിച്ചും ഇന്ത്യയ്ക്ക് സമാനമായ ആശങ്കകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്ക, ഒമാൻ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകളും ഇന്ത്യയെ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ, ധാക്കയിൽ യോഗം നടത്തുന്നതിൽ എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വി ഉറച്ചുനിൽക്കുകയാണെന്നാണ് പറയുന്നത്.
എ.സി.സിയുടെ ഭരണഘടന അനുസരിച്ച്, പ്രധാന അംഗ ബോർഡുകളുടെ പങ്കാളിത്തമില്ലാതെ ധാക്കയിൽ നടക്കുന്ന യോഗത്തിൽ എടുക്കുന്ന ഏതൊരു തീരുമാനവും അസാധുവായി കണക്കാക്കാം. ഇത് ഏഷ്യാ കപ്പിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഷെഡ്യൂൾ ചെയ്ത മീറ്റിംഗിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ, വേദി മാറ്റത്തെക്കുറിച്ച് എസിസി ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല. ഏഷ്യാ കപ്പ് സെപ്റ്റംബർ മാസത്തിൽ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.