ന്യൂഡല്‍ഹി : ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുന:പരിശോധനയ്ക്ക് (SIR) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. പ്രത്യേക തീവ്ര പുന:പരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ താരതമ്യ വിശകലനത്തിലൂടെ ആവശ്യമായ വിവരങ്ങള്‍ നല്‍കാനാകുമെന്ന് സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുതാര്യതയും പ്രവേശനക്ഷമതയും കൊണ്ടുവന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അന്തിമ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയേക്കാള്‍ വര്‍ദ്ധിച്ചതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതുതായി ചേര്‍ത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
”നിങ്ങള്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതായി ഡാറ്റയില്‍നിന്ന് വ്യക്തമാണ്. മരിച്ചവരെയോ താമസം മാറിയവരെയോ ഒഴിവാക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, ആരെയെങ്കിലും ഒഴിവാക്കുകയാണെങ്കില്‍ റൂള്‍ 21-ഉം എസ്ഒപിയും പാലിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അന്തിമ പട്ടികയില്‍ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ജനാധിപത്യ പ്രക്രിയയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു – പുതുതായി ചേര്‍ത്തവര്‍ ആരാണ്, അവര്‍ ഒഴിവാക്കപ്പെട്ടവരാണോ അതോ പുതിയവരാണോ?” – ജസ്റ്റിസ് ബാഗ്ചി ആരാഞ്ഞു.
ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ചേര്‍ത്ത ചില പഴയ വോട്ടര്‍മാരുമുണ്ടെന്നും ദ്വിവേദി മറുപടി നല്‍കി. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ നിന്ന് ഇതുവരെ പരാതിയോ അപ്പീലോ ലഭിച്ചിട്ടില്ലെന്നുംഅദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ദ്ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോൾ 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായി