നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയുണ്ടായ വൻ ഭക്തജനത്തിരക്കിൽ പെട്ട് 8 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദർശനം നടത്താൻ തിടുക്കം കൂട്ടിയ ചില ഭക്തർ ക്യൂ ലംഘിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.
സാധാരണ എല്ലാ വർഷവും ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച, ശീതള മാതാ ക്ഷേത്രത്തിൽ ദർശനത്തിനും ആരാധനയ്ക്കുമായി ധാരാളം ഭക്തരാണ് എത്തിച്ചേരാറുള്ളത്. എന്നിട്ടും, ക്ഷേത്രത്തിൽ വേണ്ടത്ര പോലീസ് സംവിധാനങ്ങളും ഭരണപരമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല എന്നത് ഗൗരവതരമായ കുറ്റമായി ചൂണ്ടിക്കാട്ടുന്നു.
ഒരു ഡസനിലധികം പേരെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിൽ എട്ട് പേരും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്. ഈ സംഭവത്തെത്തുടർന്ന്, പോലീസിനെതിരെയും ക്ഷഭരണകൂടത്തെിനെതിരെയും ശക്തമായ ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവത്തിന് കാരണം അവരുടെ അശ്രദ്ധയാണെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. ചൈത്ര മാസത്തിൽ പ്രധാന വിശ്വാസ കേന്ദ്രമായ ശീതള ക്ഷേത്രത്തിൽ പോലീസ് സാന്നിധ്യമില്ലായ്മയും സംശയാസ്പദമാണ്.
രാഷ്ട്രപതി ദ്രൗപതി മുർമുവും നളന്ദയിലുണ്ടെന്നാണ് റിപ്പോർട്ട്. നളന്ദ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനാണ് അവർ എത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ പരിപാടി കാരണം, പോലീസ് ഭരണകൂടത്തിന്റെ മുഴുവൻ ശ്രദ്ധയും നളന്ദ സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രീകരിച്ചിരിക്കാം എന്ന് പറയപ്പെടുന്നു.
