(Photo Courtesy : ANI/X)
പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജനതാദളിൽ (യുണൈറ്റഡ്) ഔദ്യോഗികമായി ചേർന്നു. പട്‌നയിലെ പാർട്ടി ആസ്ഥാനത്ത് ഞായറാഴ്ച ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന നിഷാന്ത്, നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. നിതീഷ് കുമാറിൻ്റെ അസാന്നിദ്ധ്യത്തിലും കേന്ദ്ര മന്ത്രി ലാലൻ സിംഗ്, ബീഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരുൾപ്പെടെ നിരവധി ജെഡിയു നേതാക്കളുടെ സാന്നിദ്ധ്യത്തിലുമായിരുന്നു നിഷാന്ത് കുമാറിൻ്റെ ജെഡിയു പ്രവേശനം.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതോടെ, വരും ദിവസങ്ങളിൽ ജെഡിയുവിൽ നേതൃമാറ്റത്തിന് സാദ്ധ്യതയുണ്ട്. നിഷാന്തിന്റെ ജെഡിയു രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തോടെ, ഒരു യുവജന നേതാവ് നയിക്കുന്ന പാർട്ടി എന്ന നിലയിൽ ഒരു പരിവർത്തനമുണ്ടാകുമെന്നാണ് അനുമാനം. ബിഹാറിലെ രാഷ്ട്രീയ വൃത്തങ്ങളിൽ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായി സംസ്ഥാന ഭരണത്തിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്ന് ഇപ്പോഴെ വലിയ വാർത്തകൾ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം, നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഉന്നത നേതാക്കൾക്കിടയിൽ നടന്ന ഒരു യോഗത്തിൽ നിഷാന്ത് ഉപമുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തതായും നിരവധി മുതിർന്ന നേതാക്കൾ ഈ നിർദ്ദേശത്തോട് യോജിച്ചതായും മുതിർന്ന ജെഡിയു നേതാവും ബീഹാറിലെ ഹർനൗട്ട് നിയമസഭാ മണ്ഡലത്തിൽ നിന്ന് 10 തവണ എംഎൽഎയുമായ ഹരി നാരായൺ സിംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
