ബീജിങ്: ഡോളറിനെ സ്ഥിരതയിൽ ആശങ്ക നിഴലിക്കെ,
ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വർണത്തിലാണിപ്പോൾ കണ്ണ് വെച്ചിരിക്കുന്നത്. തുടർച്ചയായ പത്താം മാസത്തിലും ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം ശേഖരിക്കുകയാണ്. എന്നാലിത് ചൈനയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഈ പ്രവണത നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. വിദേശ സെൻട്രൽ ബാങ്കുകൾ ഇപ്പോൾ യുഎസ് ട്രഷറികളേക്കാൾ കൂടുതൽ സ്വർണം കൈവശം വെക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോകത്ത് രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത സാഹചര്യവും ഡോളറിന്റെ ദീർഘകാല ഭാവിയെക്കുറിച്ചുള്ള സംശയങ്ങളുമെല്ലാം ഈ പ്രവണതക്ക് പ്രചോദനമാകുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങളിൽ ആറാം സ്ഥാനത്താണിപ്പോൾ ചൈന. ഏകദേശം 2,302 ടൺ സ്വർണം ചൈനയുടെ കൈവശമുണ്ട്. ചൈനയുടെ വിദേശനാണ്യ വിനിമയ നിയന്ത്രണ അതോറിറ്റി പറയുന്നതനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തിൻ്റെ സ്വർണ്ണ ശേഖരത്തിൽ ജൂലൈ മാസത്തേക്കാൾ 60,000 ഔൺസിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണത്തിന്റെ കരുതൽ ശേഖരം 9.9 ബില്യൺ ഡോളർ ഉയർന്ന് 253.8 ബില്യൺ ഡോളറായിട്ടുണ്ട്
ചൈനയുടെ കറൻസിയായ യുവാൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നതിനും സ്വർണ്ണ ശേഖരം സഹായകമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വിദേശ വിനിമയങ്ങളിൽ സ്വന്തം കറൻസി ഉപയോഗിക്കാനാണ് ചൈനയുടെ ശ്രമമത്രയും.
വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 166 ടൺ സ്വർണ്ണത്തിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂൺ മാസത്തിൽ വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ സർവ്വെയിൽ പങ്കെടുത്ത 95% സെൻട്രൽ ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയുടെ 280 ബില്യൺ ഡോളറിന്റെ വിദേശനാണ്യശേഖരമാണ് പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ചത്. ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. പല സെൻട്രൽ ബാങ്കുകൾക്കും അവരുടെ കരുതൽ ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വർണ്ണത്തിലേക്ക് തിരിയാൻ പ്രേരകമായതിൽ ഈ സംഭവം കൂടി ഉൾച്ചേരുന്നു. ഡോളര്‍, യൂറോ തുടങ്ങിയവയിൽ അമിതമായി വിശ്വാസമർപ്പിച്ചാൽ റഷ്യ അനുഭവിച്ചത് തങ്ങളേയും കാത്തിരിക്കുന്നുണ്ടെന്ന ഭയം സ്വർണ്ണത്തെ മുറുകെ പിടിക്കാൻ വിദേശ സെൻട്രൽ ബാങ്കുകൾക്ക് പ്രേരണയായെന്ന് കരുതുന്നതിൽ തെറ്റില്ല. സ്വർണ്ണം സുരക്ഷിതമായ അവസാനത്തെ കറൻസിയായാണ് സെൻട്രൽ ബാങ്കുകൾ കാണുന്നു.