കൊച്ചി :എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമാകാമെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അമ്മ നൽകിയ മൊഴിയും ഈ വഴിയ്ക്കുള്ള അന്വേഷണത്തിനാണ് പോലീസിനെ പ്രേരിപ്പിക്കുന്നത്. കുട്ടി ഫ്രീ ഫയർ ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം അമ്മയുടെ മൊഴിയിൽ നിന്നാണ് പോലീസിന് ലഭിക്കുന്നത്. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്.
ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. കുട്ടിയ്ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി കടൽഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാൽ മരണകാരണം ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
