ന്യൂഡൽഹി : ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ (എസ്‌സിഒ) ചൈനയിലെ ടിയാൻജി ലാണ് ഉച്ചകോടിയി നടക്കുന്നത്. 2019 ലാണ് പ്രധാനമന്ത്രി മോദി അവസാനം ചൈന സന്ദർശിച്ചത്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനൗപചാരിക കൂടിക്കാഴ്ചകൾ നടത്താനുള്ള സാദ്ധ്യതകളുണ്ട്.
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപായി പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 30ന് ജപ്പാൻ സന്ദർശിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കും. അവിടെ നിന്ന് ഷാങ്ഹായ് ഉച്ചകോടിക്കായി മോദി ചൈനയിലേക്ക് പോകുമെന്നാണ് അധികൃതർ നൽകുന്ന റിപ്പോർട്ട്.
2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ കുറയ്ക്കാൻ ഈ കൂടിക്കാഴ്ച കാരണമായി.
ഗാൽവാൽ സംഘർഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം താറുമാറായിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ അതിർത്തി പ്രദേശത്തെ സംഘർഷം ഇല്ലാതാക്കുകയും തർക്ക ഭാഗങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തയ്യാറാകുകയും ചെയ്തു.
യുക്രൈൻ – റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് അമേരിക്കയുമായി തർക്കം തുടരുന്നതിനിടെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ എത്തുന്നത്.
ചൈന യുഎസ് താരിഫ് യുദ്ധത്തിൽ നിരക്കുകൾ മൂന്നക്കത്തിലെത്തിയപ്പോൾ, ട്രംപ് ഭരണകൂടം അവയിൽ മിക്കതും പിൻവലിച്ചു , നിലവിലുള്ള നിരക്ക് 30 ശതമാനമായി കുറച്ചു. മറുവശത്ത്, റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ട്രംപ് മറ്റൊരു ബ്രിക്സ് രാജ്യമായ ഇന്ത്യയെ കർശനമായി വിമർശിച്ചു, 25 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെ മറ്റൊരു 25% കൂടി കൂടുതൽ നികുതി ചുമത്തുമെന്ന ഭീഷണി പ്രാവർത്തികമാക്കി.