തിരുവനന്തപുരം : ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ചലച്ചിത്ര പ്രവർത്തക. ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തക മറ്റൊരു ജൂറിയംഗത്തിനെതിരെ മുഖ്യമന്ത്രിക്ക് ആണ് പരാതി നൽകിയത്. മുഖ്യമന്ത്രി പരാതി കന്‍റോണ്‍മെന്‍റ് സ്റ്റേഷന് കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബർ 12 -ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വെച്ച് സംവിധായകൻ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.
വിഷയത്തിൽ ചലച്ചിത്രപ്രവർത്തകയോട് വിവരം തേടിയ കന്‍റോണ്‍മെന്‍റ് പോലീസിനോടും ചലച്ചിത്രപ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിൽ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യും.
