ന്യൂസൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഡോ. ഉമർ നബി സ്ഫോടന സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് വിശദീകരണം. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണമെന്ന് അന്വേഷണ ഏജൻസി.
ചാന്ദ്‌നി ചൗക്കിലെ മെട്രോ ഗേറ്റ് നമ്പർ 1 ന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് 12 പേർ കൊല്ലപ്പെട്ട കാർ സ്ഫോടനം നടന്നത്. ചാവേർ സ്ഫോടനം നടത്തിയത് ഉമറാണെന്ന സംശയം അന്നേ ഉടലെടുത്തതാണ്. ഡിഎൻഎ പരിശോധനയിൽ അതിന് സ്ഥിരീകരണമായതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഹരിയാനയിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയും റെഡ് ഫോർട്ടിന് സമീപമുള്ള സ്ഫോടനവും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനുള്ള തെളിവുകൾക്ക് ബലം വെച്ചു
ഉമറിൻ്റെ ഡിഎൻഎ മാതാവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി യോജിക്കുന്നതാണ്. വാഹനത്തിൽ നിന്ന് കണ്ടെത്തിയ എല്ലുകളും പല്ലുകളും ഉമറിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് ഈ പൊരുത്തം സ്ഥിരീകരിച്ചത്.
സ്ഫോടനത്തിന് ശേഷം ഉമർ നബിയുടെ കാൽ സ്റ്റിയറിംഗ് വീലിനും ആക്സിലറേറ്ററിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നാണ് ഡൽഹി പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിന് മുമ്പ് ഉമർ രാംലീല മൈതാനത്തിന് സമീപമുള്ള ആസഫ് അലി റോഡിലെ ഒരു മസ്ജിദിൽ താമസിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്ജിദിൽ നിന്ന് പോയ ശേഷം അദ്ദേഹം നേരെ സുനേഹ്രി മസ്ജിദ് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പോയി. അവിടെ വെച്ച് ഉച്ചക്ക് 3.19 ഓടെ i20 കാർ പാർക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഡാറ്റയും സിഗ്നൽ ഹിസ്റ്ററിയും അന്വേഷണ ഏജൻസികൾ ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്.
പുൽവാമയിലെ കോയിൽ ഗ്രാമവാസിയായ ഡോ. ഉമർ നബി ഫരീദാബാദിലെ ഒരു കോളേജിൽ ഫാക്കൽറ്റി അംഗമായി ജോലി ചെയ്യുകയായിരുന്നു. i20 കാറിന്റെ വിൽപ്പനയിലും വാങ്ങലുമായി ബന്ധപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഈ വിവരങ്ങൾ വിശ്വസിക്കാൻ കുടുംബത്തിന് പ്രയാസമുണ്ടെന്ന് ഉമറിന്റെ സഹോദര ഭാര്യ മുസമ്മിൽ പറഞ്ഞു. “അദ്ദേഹം ശാന്തനും അന്തർമുഖനുമായിരുന്നു. എപ്പോഴും പഠനത്തിലും ജോലിയിലും ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളിൽ അദ്ദേഹം ഉൾപ്പെടാൻ സാദ്ധ്യതയില്ല.” മുസമ്മിൽ പറയുന്നു. ഉമർ അവസാനമായി കാശ്മീരിൽ വന്ന് പോയത് ഏകദേശം രണ്ട് മാസം മുമ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
