കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ പോയ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം പത്താംദിനവും രാഹുൽ ഒളിവിൽ തന്നെയാണ്. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി.
വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടന്നത്. പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
