കൊച്ചി : കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനേയും പ്രതി ചേര്‍ത്ത് പോലീസ്. കേസിലെ മൂന്നാം പ്രതിയായ ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് സൂചന. നടിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 25-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതിക്കാരൻ. കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലും മർദ്ദനത്തിലും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബാറിൽ നിന്നിറങ്ങിയ നടിയടക്കമുള്ളവരുടെ സംഘം പരാതിക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ശേഷം പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നുമാണ് പരാതി. സംഭവത്തിൽ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
